ഇന്ത്യൻ താരം വിരാട് കോഹ്‌ലിയുടെയും ബോളിവുഡ് നടി അനുഷ്‌ക ശർമ്മയുടെയും പിഞ്ചു മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ ഹൈദരാബാദിൽ അറസ്റ്റിൽ. ബുധനാഴ്ചയാണ് 23 കാരനായ പ്രതിയെ മുംബൈ പോലീസിന്റെ സൈബർ സെൽ പിടികൂടിയത്. രാംനാഗേഷ് അകുബത്തിനി എന്നാണ് അറസ്റ്റിലായ വ്യക്തിയുടെ പേര് . ഹൈദരാബാദ് ഐഐടിയിൽ നിന്നാണ് ബിടെക് പൂർത്തിയാക്കി എഞ്ചിനീയറായ അദ്ദേഹം കുറച്ച് കാലം മുമ്പ് വരെ ഒരു ഫുഡ് ഡെലിവറി ആപ്പിൽ ജോലി ചെയ്തിരുന്നതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ടി20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ പരാജയം നേരിടേണ്ടി വന്നപ്പോഴാണ് റാം നാഗേഷ് ഭീഷണി സമൂഹ മാധ്യമത്തിലൂടെ മുഴക്കിയത്. .
ഒക്‌ടോബർ 24ന് നടന്ന മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനോട് തോറ്റിരുന്നു. ഇതിന് പിന്നാലെ ഒരു അജ്ഞാത സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്ന് വിരാട് കോഹ്‌ലിയുടെ മകൾ വാമികയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ട്വീറ്റ് ചെയ്ത ഉടനെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ കോലിയുടെ മകള്‍ക്കെതിരായ അധിക്ഷേപവും ഭീഷണിയും ചൂണ്ടിക്കാട്ടി ഡെല്‍ഹി പോലീസിന് കത്തെഴുതിയതിനെത്തുടര്‍ന്നാണ് സംഭവത്തില്‍ സൈബര്‍ സെല്‍ അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും.
പാക്കിസ്ഥാനു പിന്നാലെ ന്യൂസിലൻഡിനോടും ടീം ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങൾ വിമർശനത്തിന് ഇരയായത്. സോഷ്യൽ മീഡിയയിൽ ചിലർ പ്രതിഷേധത്തിന്റെ അതിർത്തി കടന്ന് കളിക്കാരുടെ കുടുംബങ്ങളെ ലക്ഷ്യമിട്ട് അസഭ്യങ്ങൾ പറഞ്ഞിരുന്നു. ക്രിക്കറ്റ് താരങ്ങളുടെ കുടുംബത്തെ ട്രോളർമാർ അധിക്ഷേപിക്കുന്നതും ലൈംഗികമായി ആക്ഷേപിക്കുന്നതും ഇതാദ്യമല്ല. ഐപിഎല്ലിൽ പരാജയപ്പെട്ടതിന് പിന്നാലെ ധോണിയുടെ ഭാര്യ സാക്ഷിയെയും മകളെയും ബലാത്സംഗം ചെയ്യുമെന്ന് ട്രോളർമാർ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ കേസിൽ പ്രായപൂർത്തിയാകാത്തയാളെയാണ് ഗുജറാത്തിലെ കച്ചിൽ നിന്ന് പിടിച്ചത്. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു പ്രതി.