പ്ലസ് വണ്‍ സീറ്റ് ക്ഷാമം ആരോപിച്ച് നിയമസഭയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ നിശിതമായ വാക്‌പോരില്‍ ഏര്‍പ്പെട്ടതിനിടയില്‍ വിദ്യാഭ്യാസമന്ത്രിയെ പ്രതിപക്ഷ നേതാവ് പരിഹസിച്ചത് വന്‍ വാക്കേറ്റത്തിന് കാരണമായി.
ഇങ്ങനെ ഒരാളെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിക്ക് സലാമെന്നായിരുന്നു ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവിന്റെ പരിഹാസം. വി ശിവൻകുട്ടിയും വിട്ടു കൊടുത്തില്ല. താൻ സർവവിജ്ഞാനകോശം കേറിയ ആളല്ല. ആരാണ് സതീശനെ പ്രതിപക്ഷ നേതാവ് ആക്കിയത്. അവരുടെ ഇടയിൽ തന്നെ അതേക്കുറിച്ച് ചോദ്യം ഉയരുന്നുണ്ട്. മറ്റുള്ള എല്ലാവരോടും സതീശന് പുച്ഛമാണ്-ശിവൻകുട്ടി തിരിച്ചടിച്ചു.
അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. സർക്കാരിൻ്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ അധിക ബാച്ചുകൾ അനുവദിക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സഭയെ അറിയിച്ചു. പ്ലസ് വണ്‍ പ്രവേശന വിഷയത്തില്‍ ഒക്ടോബര്‍ ഏഴിന് രണ്ടാം അലോട്ട്മെന്റിനു ശേഷം സ്ഥിതി വിലയിരുത്തുമെന്നും ഏഴ് ജില്ലകളില്‍ 20 ശതമാനം സീറ്റ് വര്‍ദ്ധിപ്പിച്ചെന്നും അറിയിച്ച മന്ത്രി 4.25 ലക്ഷം പേര്‍ക്കാണ് പ്രവേശനം നല്‍കാനാവുന്നതെന്നും പറഞ്ഞു. തുടർന്ന് സംസാരിച്ചപ്പോഴാണ് പ്രതിപക്ഷ നേതാവ് അതിരൂക്ഷ വിമർശനം നടത്തിയത്.