തിരുവനന്തപുരത്തെ ദത്ത് കേസില്‍ കുഞ്ഞിന്റെ അമ്മയായ അനുപമയുടെ പരാതിയില്‍ പേരൂര്‍ക്കട പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ പ്രതികള്‍, അനുപമയുടെ മാതാവ്, സഹോദരി, സഹോദരീഭര്‍ത്താവ്, പിതാവും സി.പി.എം.നേതാവുമായ ജയചന്ദ്രന്റെ സുഹൃത്തുക്കള്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം തുടങ്ങി. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാരിനു വേണ്ടി പ്രൊസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു എന്നതാണ് ഇതിലെ ആന്റി ക്ലൈമാക്‌സ്. അനുപമ കേസില്‍ സര്‍ക്കാരിന് അവരുടെ ഒപ്പം നില്‍ക്കുകയല്ലാതെ വേറെ വഴിയില്ല എന്നതിനാല്‍ ഭരണകക്ഷിപ്രവര്‍ത്തകരെ പിന്തുണച്ച് ജാമ്യം നല്‍കാന്‍ സമ്മതിക്കാന്‍ പ്രൊസിക്യൂഷന് ഒരു തരത്തിലും സാധിക്കില്ല എന്നതാണ് വസ്‌തുത.
തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുന്നത്. കുഞ്ഞിനെ തേടി ഒരു അമ്മ നാടു നീളെ അലയുകയാണെന്നും പ്രതികള്‍ക്ക് ഒരു തരത്തിലും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ പ്രൊസിക്യൂഷന്‍ വിഭാഗം അഭിഭാഷകന്‍ വാദിച്ചു. ഗര്‍ഭിണിയായ അനുപമയെ കട്ടപ്പനയിലാണ് പ്രതികള്‍ പാര്‍പ്പിച്ചിരുന്നത്. തെറ്റിദ്ധരിപ്പിച്ച് സമ്മതപത്രവും ഒപ്പിട്ട് വാങ്ങിയിരുന്നു. ഇതുസംബന്ധിച്ചെല്ലാം വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. അതിനാല്‍ പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാല്‍, കേസ് നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അനുപമയുടെ മാതാപിതാക്കള്‍ കുഞ്ഞിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടില്ല. അവര്‍ സുരക്ഷിതമായി വളര്‍ത്താനാണ് കൈമാറിയത്. ഇതെല്ലാം അനുപമയുടെ സത്യവാങ്മൂലത്തിലുണ്ട്. പഠിക്കാന്‍ വിട്ട മകള്‍ ഗര്‍ഭിണിയായാണ് തിരിച്ചുവന്നത്. ഈ സാഹചര്യത്തില്‍ ഏതൊരു മാതാപിതാക്കളും ചെയ്യുന്നതേ ഇവരും ചെയ്തിട്ടുള്ളൂ. അമിതമായ വാര്‍ത്താപ്രാധാന്യം കണക്കിലെടുത്ത് ഹര്‍ജിയില്‍ വിധി പറയരുതെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.