സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ എന്തായാലും വിരമിച്ചതിന് ശേഷം ബി.ജെ.പിയുടെ ക്വാട്ടയില്‍ രാജ്യസഭാംഗം ആകില്ലെന്ന് ഉറപ്പായി.
കഴിഞ്ഞ ദിവസം പെഗാസസുമായി ബന്ധപ്പെട്ട്, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബഞ്ച് പ്രഖ്യാപിച്ച വിധി കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ച്
അത്രത്തോളം മാരകമായിരുന്നു. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാന്‍ കോടതിയെങ്കിലും ഉണ്ട് എന്ന ആശ്വാസകരമായ
വസ്തുതയാണ് ഈ വിധി ജനങ്ങള്‍ക്ക് സമ്മാനിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിൽ കഴിഞ്ഞ ദിവസം ഈ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ അഡ്വ.എം.ആര്‍.അഭിലാഷ്
ചൂണ്ടിക്കാട്ടിയത് പോലെ, സുപ്രീംകോടതി സുപ്രീം തന്നെയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. ഈ വിധി കേന്ദ്രസര്‍ക്കാരിന്
തിരിച്ചടി മാത്രമല്ല, മുഖത്തേറ്റ അടി കൂടിയാണെന്നും അഡ്വ.അഭിലാഷ് പറഞ്ഞത് ഏറെ പ്രസക്തമാണ്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന്
പേര് കേട്ട ഇന്ത്യയില്‍ ഇപ്പോള്‍ ജനാധിപത്യം എന്നത് ഒരു സുന്ദര സങ്കല്‍പ്പം മാത്രമായി ഒതുക്കാന്‍ ശ്രമം നടത്തുന്ന കേന്ദ്രസര്‍ക്കാരിന് ലഭിച്ച
ഏറ്റവും വലിയ മുന്നറിയിപ്പാണ് ഇത്. രാജ്യത്ത് ശക്തിയും ആര്‍ജ്ജവവുമുള്ള ഒരു പ്രതിപക്ഷം ഇല്ലെങ്കില്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കേണ്ടി വരും. ഈയവസരത്തിൽ, സുപ്രീംകോടതി ജനങ്ങള്‍ക്ക് വേണ്ടി ഇത്രയും ശക്തമായ
ഭാഷയില്‍ താക്കീത് നല്‍കിയതും പെഗാസസ് വിവാദം അന്വേഷിക്കാന്‍ സുപ്രീംകോടതിയുടെ തന്നെ മേല്‍നോട്ടത്തില്‍ ഒരു വിദഗ്ധ സമിതിയെ
നിയോഗിച്ചതും വലിയ ആശ്വാസം തന്നെ.
സുപ്രീംകോടതിയില്‍ നിര്‍ണ്ണായകമായ നിരവധി കേസുകളില്‍ ശക്തമായ വിധിന്യായങ്ങള്‍ പുറപ്പെടുവിച്ച ജസ്റ്റിസ് ആര്‍.വി.രവീന്ദ്രനാണ് ഈ സമിതിയുടെ
അധ്യക്ഷന്‍ എന്നത് വളരെ പ്രതീക്ഷ നല്‍കുന്ന ഒരു കാര്യമാണ്. പഴയ ചില സുപ്രീംകോടതി വിധികളെ ജനങ്ങളും മാധ്യമങ്ങളും
സംശയത്തോടെ വീക്ഷിച്ച ഒരു കാലം ഇതോടെ അവസാനിക്കുകയാണെന്ന് കരുതാം. ചര്‍ച്ചയില്‍ പങ്കെടുത്ത ഐ.ടി വിദഗ്ധന്‍ ജോസഫ്.സി.മാത്യു
കാര്യങ്ങളെ വ്യക്തമായി തന്നെ വിശകലനം ചെയ്താണ് സംസാരിച്ചത്. സുപ്രീംകോടതി നിയോഗിച്ച ഈ സമിതിക്ക് ഏത് ഉദ്യോഗസ്ഥനേയും
വിളിച്ചു വരുത്താനുള്ള അവകാശമുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ചര്‍ച്ചയില്‍ പങ്കെടുത്ത ശ്രീജിത്ത് പണിക്കര്‍ സര്‍ക്കാരിനെ അനുകൂലിച്ച്
നടത്തിയ എല്ലാ ന്യായവാദങ്ങളേയും അഡ്വ.അഭിലാഷ് കോടതിയിലെന്ന പോലെ പൊളിച്ചടുക്കി.
ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഒരു ഹര്‍ജിയില്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയെ വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം വന്നിട്ടും
പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന കോടതിയുടെ നിരീക്ഷണവും ചര്‍ച്ചയില്‍ ഉയര്‍ന്നിരുന്നു. തങ്ങള്‍ക്കെതിരെ വന്ന ആരോപണം സ്വന്തമായി സമിതിയെ
നിയോഗിച്ച് അന്വേഷിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തെ കോടതി പൊളിച്ചടുക്കിയതും അഭിനന്ദനാര്‍ഹമാണ്. ജനാധിപത്യത്തെ ചവിട്ടിക്കൂട്ടി
കാല്‍ക്കീഴിലാക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും ഈ വിധിയെന്നത് ഉറപ്പാണ്. സോവിയറ്റ് യൂണിയനില്‍
അധികാരഭ്രാന്ത് മൂത്ത് സ്വന്തം അനുയായികളെപ്പോലും വിശ്വസിക്കാന്‍ കഴിയാതെ ട്രോട്‌സ്‌കിയേയും ബറിയയേയും എല്ലാം വകവരുത്തിയ സ്റ്റാലിന്റെ
ആത്മാവ് ഇപ്പോള്‍ നമ്മുടെ രാജ്യത്തുണ്ട് എന്ന തോന്നലാണ് പെഗാസസ് ഇടപെടലുകള്‍ സൃഷ്ടിക്കുന്നത്. എല്ലാത്തിനും ഒരു
ഓമനപ്പേരുണ്ട്, രാജ്യസുരക്ഷ.
ചര്‍ച്ച അവസാനിപ്പിച്ച് കൊണ്ട് വിനു.വി.ജോണ്‍ പറഞ്ഞത് പ്രധാനകാര്യമാണ്. ദേശസുരക്ഷ എന്നത് കേന്ദ്രസര്‍ക്കാരിന്റെ
ദേഹസുരക്ഷയാക്കി മാറ്റാനാണ് ശ്രമം നടന്നത്. രാജ്യത്തെ പരമോന്നത കോടതിക്ക് ഐക്യദാര്‍ഢ്യം.. കോടതിവിധിയെ മറികടക്കാന്‍
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരുടെ പിന്‍മുറക്കാര്‍ ആണല്ലോ പ്രതിപക്ഷത്തെ നയിക്കുന്നത്. അത് കൊണ്ട് തന്നെ മൗനം വിദ്വാന്
ഭൂഷണം, അത് മണ്ടന് കൂടപ്പിറപ്പെങ്കിലും, എന്ന ആപ്തവാക്യം പ്രതിപക്ഷത്തെ നയിക്കട്ടെ.
വാല്‍ക്കഷണം.: ചര്‍ച്ച കാണുമ്പോള്‍ തോന്നിയ ഒരു കാര്യമാണ്. പെഗാസസ് വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ച മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍
ഏഷ്യാനെറ്റിന്റെ സ്ഥാപകനായ ശശികുമാര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യവും ഈ ചര്‍ച്ചയില്‍ പ്രതീക്ഷിച്ചു.