മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഉത്രയെ സൂരജ് മൂർഖനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്. ആദ്യ രണ്ട് ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ കൂടുതൽ സൂക്ഷ്മതയോടെ മൂന്നാം തവണ കൃത്യം നടപ്പാക്കുകയായിരുന്നു. ഫെബ്രുവരിയിലാണ് പാമ്പ് പിടിത്തക്കാരൻ സുരേഷിൽ നിന്നു സൂരജ് അണലിയെ വാങ്ങിയത്.
ഫെബ്രുവരി അവസാനം അടൂരുള്ള സൂരജിന്റെ വീട്ടിൽ വച്ച് ഉത്രയെ അണലിയെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കോവണിപ്പടിയിൽ അണലിയെ ഇട്ട ശേഷം ഉത്രയോട് മുകളിലത്തെ നിലയിൽ പോയിഫോണെടുത്തു വരാൻ പറഞ്ഞു. സ്റ്റെപ്പിൽ പാമ്പിനെക്കണ്ട് ഉത്ര പിന്തിരിഞ്ഞോടി. സൂരജ് പാമ്പുമായി പുറത്തിറങ്ങി കാറിന്റെ ഡിക്കിയിൽ കുപ്പിയിലാക്കി സൂക്ഷിച്ചു.
മാർച്ച് 2ന് അടൂരിലെ വീട്ടിൽ വച്ച് സന്ധ്യയോടെ ഉത്രയ്ക്ക് പായസത്തിൽ മയക്കുമരുന്ന് കലർത്തി നൽകി. രാത്രി പതിനൊന്നോടെ കാറിൽ നിന്നു അണലിയെ എടുത്ത് ഉത്രയുടെ പുറത്തേക്കിട്ടു. ഉടൻ ഉത്രയുടെ കാലിൽ കടിച്ചു. വേദനിക്കുന്നതായി പറഞ്ഞെങ്കിലും ഗൗനിച്ചില്ല. നിലവിളിച്ചതോടെ വീട്ടുകാർ ഉണർന്നു. വീട്ടിൽ രണ്ട് കാറുണ്ടായിട്ടും സമയം നഷ്ടപ്പെടുത്താനായി സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ദിവസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം ഉത്ര അഞ്ചലിലെ വീട്ടിലേക്ക് പോയി. അവിടെ ഉത്ര എഴുന്നേറ്റു നടക്കാൻ പോലും ആകാത്ത നിലയിൽ വിശ്രമത്തിലും ചികിത്സയിലും കഴിയുകയായിരുന്നു.
മെയ് ആറാം തീയതി വീണ്ടും സൂരജിന്റെ ക്രൂരത പാതി വിടർത്തി. കുപ്പിയിലടച്ച പാമ്പിനെ ബാഗിലാക്കി സൂരജ് ഉത്രയുടെ വീട്ടിലെത്തി. സന്ധ്യയ്ക്ക് ആറോടെ ജ്യൂസിൽ ഉത്രയ്ക്ക് മയക്കുമരുന്ന് കലർത്തി നൽകി. രാത്രി 11ഓടെ കുപ്പിയെടുത്ത് മൂർഖനെ നിലത്തേക്കിട്ടു. പിന്നെ വാലിൽ പിടിച്ച് പൊക്കിയെടുത്ത ശേഷം വടി കൊണ്ട് തലയ്ക്കടിച്ച് പ്രകോപിപ്പിച്ചു. അതിന് ശേഷം പത്തിയിൽ മുറുകെപ്പിടിച്ച് ഉത്രയുടെ കൈയിൽ രണ്ട് തവണ കടിപ്പിച്ചു. മയക്കുമരുന്ന് ഉള്ളിൽ ചെന്നിരുന്നതിനാൽ ഉത്ര വേദന അറിഞ്ഞില്ല. നിലത്തേക്കിട്ട പാമ്പ് ഇഴഞ്ഞ് മുറിയുടെ മൂലയിലേക്ക് പോയി. അതിന് ശേഷം സൂരജ് കട്ടിലിൽ കയറി കിടന്നു.
സാധാരണ രാവിലെ എട്ടു വരെ ഉറങ്ങാറുള്ള സൂരജ് ഏഴിന് അതിരാവിലെ ഉണർന്നു. ഉമ്മറത്തെത്തി ഉത്രയുടെ അച്ഛനുമായി സംസാരിച്ച് ഇരുന്നു. അമ്മ ഉത്രയെ മുറിയിലെത്തി വിളിച്ചെങ്കിലും ഉണർന്നില്ല. ഇതോടെ അമ്മ നിലവിളിച്ചു. ഉടനെ സഹോദരൻ വിഷുവും അച്ഛനും മുറിയിലേക്ക് ചെന്നു. സൂരജും മുറിയിലെത്തി. ഉത്രയെ ആശുപത്രിയിൽ കൊണ്ടുപോയി. കാഷ്വാലിറ്റിയിൽ കയറിയ സൂരജ് ഉത്രയെ എന്തോ കടിച്ചതാണെന്ന് ഡോക്ടർ പറഞ്ഞെന്നും, ഉടൻ വീട്ടിൽ പോയി പരിശോധിക്കണമെന്നും പറഞ്ഞു പെട്ടെന്ന് വീട്ടിലേക്കു പോയി.ഉത്രയുടെ സഹോദരൻ വിഷുവും കൂടെ വീട്ടിൽ വന്നു. ഡ്രസിംഗ് റൂമിലെ അലമാരയ്ക്കിടയിൽ ഒളിഞ്ഞിരുന്ന പാമ്പിനെ സൂരജ് ചൂണ്ടിക്കാട്ടി. അതിനെ തല്ലിക്കൊല്ലുകയും ചെയ്തു.