മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടി (86) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ആറ് പതിറ്റാണ്ടോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു. ഏഴ് സിനിമകളിൽ പാടിയിട്ടുണ്ട്. സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവാണ്. മൂന്ന് സിനിമകൾക്കായി ഒപ്പന സംവിധാനം ചെയ്തു. മാർക്ക് ആന്റണി എന്ന ചിത്രത്തിനായി പാട്ടെഴുതി. ഉൽപത്തി, പതിനാലാംരാവ്,പരദേശി എന്നീ സിനിമകളിൽ അഭിനയിച്ചു. 1935 ഏപ്രില്‍ 16ന് മലപ്പുറം ജില്ലയിലെ പുളിക്കലിൽ ജനിച്ചു.അദ്ധ്യപക പരിശീലന കോഴ്‌സിന് ശേഷം 1985 വരെ അദ്ധ്യാപകനായി ജോലി ചെയ്തു. ശേഷം സ്വമേധയാ വിരമിച്ച് മാപ്പിളപ്പാട്ട് രംഗത്ത് സജീവമായി.
മുഖ്യമന്ത്രി അനുശോചിച്ചു
മാപ്പിളപ്പാട്ടിനെ പുതിയ ഔന്നത്യങ്ങളിലേയ്ക്ക് നയിക്കുകയും ജനകീയമാക്കുകയും ചെയ്ത പ്രതിഭാശാലിയെയാണ് വി എം കുട്ടിയുടെ നിര്യാണത്തോടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ആയിരത്തിലേറെ പാട്ടുകൾക്ക് സംഗീതം നൽകുകയും ആലപിക്കുകയും ചെയ്ത വി എം കുട്ടി ചലച്ചിത്ര മേഖലയിലും തൻ്റെ സാന്നിധ്യമറിയിച്ചു. അതുവഴി മാപ്പിളപ്പാട്ടിന് കേരളത്തിലുടനീളം പ്രചാരം നൽകാനും ആസ്വാദകരെ സൃഷ്ടിക്കാനും അദ്ദേഹത്തിനു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.