ഉത്ര വധക്കേസില്‍ സൂരജാണ് കൊലയാളിയെന്ന് ഉറപ്പിക്കാന്‍ സഹായകമായത് പാമ്പുപിടുത്തക്കാരന്‍ നല്‍കിയ നിര്‍ണായക മൊഴികള്‍.
പാമ്പുപിടിത്തക്കാരനായ കല്ലുവാതുക്കൽ സ്വദേശി ചാവരുകാവ് സുരേഷ് അന്വേഷണ സംഘത്തിന്റെ വലയിൽ കുടുങ്ങിയതോടെയാണ് ഉത്രയെ സൂരജ് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണസംഘം ഉറപ്പിച്ചത്. സൂരജിന്റെ ഫോൺ പരിശോധിച്ചപ്പോൾ ചാവരുകാവ് സുരേഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്നെന്ന് വ്യക്തമായി. സുരേഷിനെ കസ്റ്റഡിയിലെടുത്തു.
സുരേഷ് കാര്യങ്ങൾ തുറന്നുപറഞ്ഞു. പണം വാങ്ങിയാണ് അണലിയെ കൊടുത്തത്. എലിയെ പിടിക്കാനും ബോധവത്കരണ ക്ലാസ് നടത്താനും വേണ്ടിയെന്നാണ് സൂരജ് പറഞ്ഞത്. പിന്നീട് നഷ്ടപ്പെട്ടുപോയ അണലിയെ പിടിക്കാനെന്നു പറഞ്ഞാണ് മൂർഖനെ വാങ്ങിയത്. ഉത്രയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ സൂരജിനെ വിളിച്ചു. പാമ്പിനെ വാങ്ങിയ കാര്യം ആരോടും പറയരുതെന്നും എല്ലാവരും സർപ്പശാപമായി കരുതിക്കോളുമെന്നും, പറഞ്ഞാൽ കുടുങ്ങുമെന്നും പറഞ്ഞ് സൂരജ് ഭീഷണിപ്പെടുത്തി. ഈ വെളിപ്പെടുത്തൽ കേസിൽ നിർണായകമായി. പ്രതിയാകേണ്ട സുരേഷിനെ മാപ്പുസാക്ഷിയാക്കി.