ഐക്യരാഷ്ട്രസഭയിൽ തുർക്കി വീണ്ടും കശ്മീർ പ്രശ്നം ഉന്നയിച്ചു. കശ്മീരിനെക്കുറിച്ച് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ആണ് പരാമർശം നടത്തിയത്. 74 വർഷമായി കശ്മീരിലെ പ്രശ്നം തുടരുകയാണെന്നും ഐക്യരാഷ്ട്രസഭയുമായി ചേർന്ന് ഇരുപക്ഷവും ഇത് പരിഹരിക്കണമെന്നും ആണ് എർദോഗൻ പറഞ്ഞത്. ഇന്ത്യ ഇതിനോട് ശക്തമായി പ്രതികരിക്കുകയും തുർക്കിയുടെ സൈപ്രസ് അധിനിവേശ പ്രശ്നം പകരം ഉന്നയിക്കുകയും ചെയ്തു.
നിരവധി പതിറ്റാണ്ടുകളായി തുർക്കി സൈപ്രസിന്റെ വലിയൊരു ഭാഗം കൈവശപ്പെടുത്തി വെച്ചിരിക്കുകയാണ്. സൈപ്രസിനെ സംബന്ധിച്ച് ഐക്യരാഷ്ട്രസഭയിൽ പാസാക്കിയ പ്രമേയം പിന്തുടരണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. സൈപ്രസ് വിദേശകാര്യ മന്ത്രി നിക്കോസ് ക്രിസ്റ്റോഡൂലൈഡുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയതിന്റെ ഫോട്ടോ അദ്ദേഹം പുറത്തു വിടുകയും ചെയ്തു.
തുർക്കിയും സൈപ്രസും തമ്മിലുള്ള തർക്കം എന്താണ്
സൈപ്രസ്, തുർക്കിയുടെ തെക്ക്, സിറിയയുടെ പടിഞ്ഞാറ്, ഇസ്രായേലിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ദ്വീപാണ്. ഗ്രീക്ക് വംശജർ കൂടാതെ, തുർക്കി വംശജരും ഇവിടെ താമസിക്കുന്നു. ഇരുവരും തമ്മിൽ ഏറെ നാളായി തർക്കമുണ്ട്. 1974 -ലെ ഒരു അട്ടിമറി ശ്രമത്തിനുശേഷം, തുർക്കി സൈപ്രസ് ആക്രമിക്കുകയും പ്രമുഖ നഗരമായ വരോഷ പിടിച്ചടക്കുകയും ചെയ്തു. ഈ നഗരം ഒരുകാലത്ത് വിനോദസഞ്ചാരികളാൽ നിറഞ്ഞിരുന്നു, പക്ഷേ ഇപ്പോൾ ശൂന്യമാണ്. 35,000 തുർക്കി സൈനികർ ഈ ദ്വീപിൽ നിലയുറപ്പിച്ചിട്ടുണ്ട്.
സൈപ്രസിനെ നിലവിൽ രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒരു ഭാഗത്തു തുർക്കി വംശജർ തങ്ങളുടെ പ്രദേശം ഒരു പ്രത്യേക രാജ്യമായി പ്രഖ്യാപിച്ചിരിക്കയാണ്. പക്ഷെ, ലോക രാജ്യങ്ങൾ ഒന്നും ഇത് അംഗീകരിച്ചിട്ടില്ല. തുർക്കി മാത്രം ആണ് അംഗീകാരം നൽകിയിട്ടുള്ളത്.യുഎൻ ഉൾപ്പെടെ ലോകം മുഴുവൻ സൈപ്രസിന്റെ ഗ്രീക്ക് പാരമ്പര്യത്തെ ആണ് അംഗീകരിക്കുന്നത്.