നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പിജി (നീറ്റ് പിജി) സൂപ്പർ സ്പെഷ്യാലിറ്റിയുടെ സിലബസ് അവസാന നിമിഷം മാറ്റിയതിന് കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. അധികാര ഗെയിമിൽ യുവ ഡോക്ടർമാരെ ഫുട്ബോൾ ആക്കരുതെന്ന് കോടതി വിമർശിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാൻ കോടതി നിർദ്ദേശിച്ചു. ഒക്ടോബർ 4 ന് മറുപടി നൽകാനും ആവശ്യപ്പെട്ടു.
“ഈ യുവ ഡോക്ടർമാരെ അധികാരത്തിന്റെ കളിയിലെ ഫുട്ബോളായി കരുതരുത്.” ഇത് വിദ്യാർത്ഥികളുടെ കരിയറിന്റെ പ്രശ്നമാണ്. ഇപ്പോൾ നിങ്ങൾക്ക് അവസാന നിമിഷം മാറ്റങ്ങൾ വരുത്താനാകില്ല–ജസ്റ്റിസ്മാരായ ഡി വൈ ചന്ദ്രചൂഡ്, ബി വി നാഗരത്ന എന്നിവരുടെ ബെഞ്ച് പറഞ്ഞു.അടുത്ത വർഷം തൊട്ട് മാറ്റങ്ങൾ വരുത്തിയാൽ എന്താണ് കുഴപ്പം എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.
നാഷണൽ മെഡിക്കൽ കമ്മീഷൻ എന്താണ് ചെയ്യുന്നത്. സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകൾക്ക് മാസങ്ങൾക്ക് മുമ്പ് തന്നെ വിദ്യാർത്ഥികൾ തയ്യാറെടുപ്പ് ആരംഭിക്കുന്നു. പരീക്ഷയ്ക്ക് മുമ്പുള്ള അവസാന മിനിറ്റുകളിൽ മാറ്റം വരുത്തുന്നത് എന്ത് കൊണ്ടാണ്. യുവ ഡോക്ടർമാരോട് സർക്കാർ സംവേദനക്ഷമതയോടെ പെരുമാറണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
നീറ്റ് പിജി സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷ 2021 ന്റെ സിലബസ് പരീക്ഷയ്ക്ക് 2 മാസം മുമ്പ് സർക്കാർ മാറ്റിയതി നെതിരെ 41 ഡോക്ടർമാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശങ്ങൾ.
2018- ലെ പാറ്റേൺ പ്രകാരം ജനറൽ മെഡിസിനിൽ നിന്ന് 40 ശതമാനവും സൂപ്പർ സ്പെഷ്യാലിറ്റിയിൽ നിന്ന് 60 ശതമാനവും ചോദ്യങ്ങൾ ആയിരുന്നു ഉൾപ്പെടുത്തിയിരുന്നത് എന്ന് വിദ്യാർത്ഥികൾ പറയുന്നു. ഇത്തവണ അവസാന നിമിഷത്തിൽ 100 ശതമാനം ചോദ്യങ്ങളും ജനറൽ മെഡിസിനിൽ നിന്ന് ചോദിച്ചതാണ് പ്രശ്നമായത്.