ജനലക്ഷങ്ങളെ കരയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത സിനിമയാണ് സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം. തിലകനും മോഹന്‍ലാലും തകര്‍ത്തഭിനയിച്ച ചിത്രം. അതില്‍ നായകന്റെ ധര്‍മസങ്കടങ്ങള്‍ക്കും വേദനകള്‍ക്കും സാക്ഷിയായി ഒരു പാലം ഉണ്ട്. തിരുവനന്തപുരം നേമത്താണ് ആ പാലം ഉള്ള ലൊക്കേഷന്‍. സിനിമയിലൂടെ ആ പാലവും കേരളീയര്‍ക്ക് സുപചരിത ദൃശ്യമായി. ഇനി അത് സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാനുള്ള ഇടമാക്കി മാറ്റുകയാണ് സര്‍ക്കാര്‍. സിനിമയിലെ ലൊക്കേഷനില്‍ നേരില്‍ പോയി അതിന്റെ ഒറിജിനാലിറ്റിയും സിനിമയുടെ ഓര്‍മയും പങ്കുവെക്കാന്‍ അവസരം…
ലോക ടൂറിസം ദിനത്തില്‍ സ്വന്തം മണ്ഡലത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ച ഈ കാര്യം മന്ത്രി വി.ശിവന്‍കുട്ടിയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് :-
മൂന്നു പതിറ്റാണ്ട് മുമ്പാണ് സിബി മലയിൽ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രം തിയ്യേറ്ററുകളെ കരയിച്ചത്. സേതുമാധവൻ പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും അടുത്ത കൂട്ടുകാരൻ ആയ കേശുവുമായി സംസാരിക്കുമ്പോഴും ഒരു പാലം ഒരു മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേർന്ന് നിൽക്കുന്നു.
കിരീടം പാലം എന്നും തിലകൻ പാലം എന്നുമൊക്കെ പ്രദേശവാസികൾ വിളിക്കുന്ന ഈ പാലം നിൽക്കുന്നത് നേമം മണ്ഡലത്തിൽ ആണ്. നേമം മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിൽ ഈ പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി തടാക പ്രദേശം ഒരു മാതൃകാ ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്താൻ പദ്ധതി കൊണ്ടു വരുമെന്ന് അറിയിക്കുകയാണ്.
കായലിൽ ബോട്ടിങ്, കായൽ വിഭവങ്ങൾ
പ്രകൃതിരമണീയമാണ് ഈ ഭൂപ്രദേശം. വിവിധ ഇനം പക്ഷികൾ ഈ പ്രദേശത്ത് കണ്ടുവരുന്നു. കായലിനോട് ചേർന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങൾ, കായലിൽ ബോട്ടിങ്, കായൽ വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചരികൾക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതി ആകുമിത്. ലോക ടൂറിസം ദിനത്തിൽ തന്നെ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുന്നതിൽ അതിയായ സന്തോഷമുണ്ട്.