പത്താം ക്ലാസ് വിദ്യാർഥി ആര്യൻ കൃഷ്ണന് സ്കൂളിൽ പോയി കുട്ടുകാരെ കാണണം.രക്ഷിതാവായ സിനിമ പ്രവർത്തകയ്ക്ക് കുട്ടികൾ വീട്ടിൽ തുടരുന്നതിലും ഈ അവസ്ഥയിൽ സ്കൂളിൽ പോകുന്നതിലും ഒരുപോലെ ആശങ്ക. എല്ലാ ആശങ്കകളും പരിഹരിച്ച് സ്കൂൾ തുറക്കാൻ കഴിയുമോ എന്ന് ഹെഡ്മാസ്റ്ററും. കോവിഡിനെ തുടർന്ന് അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തിൽ കേരള ജനതയുടെ ആശങ്കകളുടെ നേർചിത്രമാണ് നേർക്ക് നേർ എന്ന പരിപാടിയിലുടെ ഏഷ്യാനെറ്റ് ന്യുസിൽ കണ്ടത്.അവതാരകനായ മുതിർന്ന മാധ്യമ പ്രവർത്തകൻ പി.ജി.സുരേഷ് കുമാർ കൃത്യമായ അമ്പയറുടെ റോൾ നിർവഹിക്കുകയും ചെയ്തു. സുരക്ഷിതമായ മാനദണ്ഡങ്ങൾ പാലിച്ച്, സൂക്ഷ്മ തലത്തിൽ ആലോചിച്ച് വേണം വിദ്യാലയങ്ങൾ തുറക്കാനെന്ന പി ജി സുരേഷ് കുമാറിൻറ അഭിപ്രായം കേരളത്തിലെ നിഷ്പക്ഷരുടെതാണ്.
സ്കൂൾ തുറക്കുന്നതിലെ ആശങ്കകളും ആകാംക്ഷയും ചർച്ച ചെയ്യുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ നേർക്ക് നേർ പരിപാടി. വിദ്യാർത്ഥി, രക്ഷിതാവ്, ഹെഡ്മാസ്റ്റർ, സൈക്കോളജിസ്റ്റ് എന്നിവരെ പങ്കെടുപ്പിച്ച് അവരുടെ അഭിപ്രായങ്ങൾ പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നതായിരുന്നു ഈ പരിപാടിയുടെ പ്രത്യേകതയായി കണ്ടത്.
സ്കൂളിൽ പോയി കൂട്ടുകാരെ കാണാതെ വിർപ്പ് മുട്ടി കഴിയുന്ന വിദ്യാർഥി സമൂഹത്തിൻറ പ്രതിനിധിയെയാണ് നേർക്ക് നേരിൽ കണ്ടത്. അഞ്ചാറ് മണിക്കുൾ ഒന്നിച്ച് കഴിഞ്ഞിരുന്ന, മുഴുവൻ വിശേഷങ്ങളും പങ്ക് വെച്ചിരുന്ന ചങ്ക് കൂട്ടുകാരെ കാണാൻ കഴിയുന്നില്ലെന്ന ദു:ഖമാണ് ആര്യൻ പങ്ക് വെച്ചത്.
ഓടിച്ചാടി പോയി കൂട്ടുകാരെ കെട്ടി പിടിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇന്നത്തെ സഹാചര്യത്തിൽ സാനിറ്റൈസർ നൽകി വേണം കൂട്ടുകാരെ സ്വീകരിക്കാൻ. കൂട്ടം കൂടി നിൽക്കുകയെന്നതാണ് സ്കൂൾ അന്തരീക്ഷം. ഇനി അതിന് കഴിയുമോ. വലിയ ക്രൗഡാണ് സ്കൂളുകൾ. വിദ്യാർഥികളെ പാകപ്പെടുത്തുന്ന സൊസൈറ്റിയാണ് കാമ്പസ്. ഇനി അതിനൊക്കെ കഴിയുമോ? എങ്കിലും ഓൺലൈൻ പഠനം തൃപ്തി നൽകുന്നില്ല. ഒേട്ടറെ പ്രശ്നങ്ങളുണ്ട്.നോട്ടുകൾ പ്രോപ്പറല്ല,പരീക്ഷക്ക് വേഗത കിട്ടുന്നില്ല, അധ്യാപകർക്ക് പുതിയ സംവിധാനവുമായി ഇനിയും പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല. അങ്ങനെ നിരവധിയായ പ്രശ്നങ്ങളാണ് ആ വിദ്യാർഥി നേർക്ക് നേരിൽ പങ്ക് വെച്ചത്. ശരിക്കും കേരളത്തിലെ വിദ്യാർഥികളുടെ മാനസികാവസ്ഥയായാണത്.
എന്നാൽ, ഹെഡ്മാസ്റ്റർ പറയുന്നതിലും കാര്യമില്ലാതില്ല. എല്ലാ ആശങ്കകളും പരിഹരിച്ച് ഏത് കാലത്ത് സ്കൂൾ തുറക്കാനാകും. അനന്തമായി അടച്ച് പൂട്ടി മുന്നോട്ട് പോകാനാകില്ലല്ലോ? ശരിയാണ്, പക്ഷെ, ആ സൈക്കോളജിസ്റ്റ് പറയുന്നത് കൂടി കേൾക്കണം. ഓൺലൈൻ ക്ലാസ് തുടങ്ങിയതോടെ കുട്ടികളുടെ ശീലങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. രാവിലെ എഴുന്നേൽക്കുക, ട്യുഷന് പോകുക, കളിക്കുക തുടങ്ങിയ ശീലങ്ങളിലൊക്കെ മാറ്റം വന്നു.
വീർപ്പ് മുട്ടിനിൽക്കുന്ന ഈ കുട്ടികൾ വിദ്യാലയങ്ങളിൽ എത്തുേമ്പാൾ അവരെ നിയന്ത്രിക്കാൻ അധ്യാപകർക്ക് കഴിയുമോ? എത്ര സമയം കുട്ടികൾ മാസ്ക് ധരിച്ചിരിക്കും. മാസ്ക്കുകൾ കൈമാറില്ലെന്ന് എങ്ങനെ ഉറപ്പാക്കും? സ്കൂൾ ടോയ്ലെറ്റുകളാണ് മറ്റൊരു പ്രശ്നം. ഈ സാഹചര്യത്തിൽ ധൈര്യമായി കുട്ടികളെ അയക്കുമെന്ന് രക്ഷിതാക്കളോട് പറയാൻ കഴിയുമോ എന്ന ചോദ്യം പ്രസക്തമാണ്.
18 വയസ് കഴിഞ്ഞവർക്കാണ് വാക്സിൻ നൽകുന്നത്. ഒരു ഡോസ് വാക്സിൻ പോലും എടുക്കാത്ത കുട്ടികളാണ് സ്കൂളുകളിലേക്ക് എത്തുന്നത്. ഇത് പരീക്ഷണമല്ലേ എന്ന് ചോദിച്ചാൽ അവരെ കുറ്റം പറയാൻ കഴിയുമോ?
ക്ലാസിലെ ഒരു കുട്ടിക്ക് ജലദോഷമോ പനിയോ വന്നാൽ പോലും ആശങ്കപ്പെടുമായിരുന്നു രക്ഷിതാക്കൾ. അവിടേക്കാണ് കോവിഡ് കാലത്ത് സ്കൂളുകൾ തുറക്കുന്നത്.
ബയോബബ്ൾ സംവിധാനം എത്രത്തോളം പ്രായോഗികമാകുമെന്ന പി ജി സരേഷ് കുമാറിൻറ ചോദ്യത്തോട് സർക്കാരാണ് പ്രതികരിക്കേണ്ടത്. വീട്ടിൽ നിന്നും സ്കൂളിൽ പോയി വരുന്ന കുട്ടികളെ എങ്ങനെ ബയോ ബബ്ൾ സംവിധാനത്തിൽ കൊണ്ട് വരും? പുറത്ത് പോകുന്ന കുട്ടികളേക്കാളും ആശങ്ക വീട്ടിലിരിക്കുന്ന രക്ഷിതാക്കൾക്കായിരിക്കും. അടച്ച് പൂട്ടി ഒരിടത്ത് ഇരിക്കുക എന്നത് വലിയ ശിക്ഷ തന്നെയാണെന്ന് പി ജി സുരേഷ് കുമാറും പറയുന്നു.
പക്ഷെ, ഇന്നത്തെ അവസ്ഥയിൽ സ്കുൾ തുറക്കുമ്പാൾ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും ഗൗരവത്തോടെ ചർച്ച ചെയ്യണം. അവസരോചിതമായ ചർച്ച എന്നതിനേക്കാളുപരി ലോകമാകെയുള്ള വിദ്യാർഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ഒരു പോലെ ആശങ്കപ്പെടുന്ന വിഷയമാണ് നേർക്ക് നേർ ചർച്ച ചെയ്തത്. ആനുകാലിക പ്രസക്തമായ വിഷയങ്ങൾ ചർച്ചക്കെടുക്കുന്ന ഏഷ്യാനെറ്റ് ന്യൂസിൻറ വേറിട്ട മാധ്യമ ശൈലിയാണ് ഇവിടെയും കണ്ടത്.