അമേരിക്കയും സഖ്യകക്ഷികളും കാബൂള്‍ വിമാനത്താവളത്തില്‍ നിന്നു പിന്‍വാങ്ങുകയും താലിബാന്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തതോടെ രാജ്യത്തു നിന്നും പലായനം ആഗ്രഹിക്കുന്ന അഫ്ഗാനിലെ ഭയചകിത ജനത ഇപ്പോള്‍ സ്വീകരിക്കുന്ന മാര്‍ഗം ലോകത്തിന്റെ സങ്കടക്കാഴ്ച തന്നെയാണ്. അവര്‍ ആബാലവൃദ്ധം ഇപ്പോള്‍ നടക്കാന്‍ തുടങ്ങിയിരിക്കുന്നു–കുന്നും മലയും നിറഞ്ഞ അതിര്‍ത്തി കടന്ന് ഏതെങ്കിലും അയല്‍രാജ്യത്തേക്ക്.
പാകിസ്താന്‍, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളിലേക്ക് കടക്കാനാണിവര്‍ അനിശ്ചിതമായ കാല്‍നട യാത്ര തുടങ്ങിയിരിക്കുന്നത്. പര്‍വ്വതങ്ങളും മണല്‍പ്രദേശങ്ങളും കടന്ന് ജനങ്ങള്‍ എങ്ങിനെയെങ്കിലും നാട് കടക്കാനുള്ള കാല്‍നടയാത്രയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗർഭിണികൾ ഉൾപ്പെടെ ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും പ്രായമായവരും യുവാക്കളും താലിബാന്റെ നിഴലിൽ നിന്ന് ഈ വഴികളിലൂടെ നടന്നുപോകുന്നതിന്റെ വീഡിയോ ഡെയ്‌ലി മെയിൽ പുറത്തുവിട്ടു. 1500 കിലോമീറ്റർ കാൽനടയായി നടന്ന് തുർക്കി, ഇറാൻ എന്നിവിടങ്ങളിലേക്ക് പോകുന്ന നിരവധി ആളുകളെ ഈ വീഡിയോയിൽ കാണുന്നുണ്ട്.