കോട്ടയം ജില്ലയിലെ വെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിൽ നടന്ന വന്‍ തട്ടിപ്പിലും നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാൻ നടപടി എടുക്കാതെ സി.പി.എം. നേതൃത്വത്തിലുള്ള ഭരണ സമിതി . വായ്പ എടുത്തവരറിയാതെ ഈടിന്‍മേല്‍ വായ്പകള്‍ അനുവദിച്ചും, വ്യാജ രേഖ ചമച്ചും സോഫ്‌ട്വെയറില്‍ ക്രമക്കേട് നടത്തിയും വെട്ടിച്ചത് 44 കോടിയോളം രൂപ. എന്നാല്‍ തട്ടിപ്പ് കണ്ടെത്തി രണ്ട് വര്‍ഷങ്ങളായിട്ടും ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. ചട്ടം ലംഘിച്ച് ഇഷ്ടക്കാര്‍ക്ക് നല്‍കിയ വായ്പാ തുക തിരിച്ചുപിടിച്ചാല്‍ തന്നെ നിക്ഷേപകരുടെ തിരികെ നല്‍കാനാകും. സഹകരണ നിയമം അനുസരിച്ച് വെട്ടിച്ച തുക തിരിച്ചുപിടിക്കാമെന്നിരിക്കെ നടപടികള്‍ എങ്ങും എത്തിയിട്ടില്ല. സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെട്ട തട്ടിപ്പില്‍, ചില നേതാക്കള്‍ക്കെതിരെ നടപടി എടുത്തിരുന്നു.
വെള്ളൂര്‍ സഹകരണ ബാങ്കില്‍ ജോയിന്റ് രജിസ്ട്രാര്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജീവനക്കാരും ബോര്‍ഡംഗങ്ങളുമുള്‍പ്പടെ 29 പേരോടാണ് പണം തിരികെ അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും സഹകരണ വകുപ്പ് ഈ വിഷയത്തില്‍ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. ഇതോടെ ബാങ്ക് നിക്ഷേപ സംരക്ഷണ സമിതി ഹൈക്കോടതിയെയും വിജിലന്‍സിനെയും സമീപീച്ചു.