കിറ്റെക്‌സിന്റെ മാതൃയൂണിറ്റ് ഇനി തെലങ്കാനയിലായിരിക്കുമെന്ന് സാബു ജേക്കബ് പ്രഖ്യാപിച്ചു. മാത്രമല്ല, ഇതുവരെ കിറ്റെക്‌സിന് വെള്ളവും വളവും നല്‍കിയ കേരളത്തിലെ വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിലെ തവളയാണെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. തെലങ്കാനയില്‍ നിന്നും തിരികെയെത്തിയ ശേഷം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് സാബു വീണ്ടും അതിരൂക്ഷമായ പരിഹാസം സംസ്ഥാനത്തിനു നേരെ ഉതിര്‍ത്തത്. സാബുവിന്റെ നീരസം മുതലെടുത്ത് തെലങ്കാന സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌തതായി പറയുന്ന ആനുകൂല്യങ്ങളില്‍ മയങ്ങിയായിരുന്നു കേരളത്തിനു നേരെയുള്ള ആക്ഷേപങ്ങള്‍ മുഴുവന്‍. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസ്ഥാനസർക്കാരിനെയും വ്യവസായ വകുപ്പിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച സാബു ജേക്കബ് തെലങ്കാനയിലെത്തിയ തങ്ങൾക്ക് ആനുകൂല്യങ്ങളുടെ പെരുമഴയാണ് ലഭിച്ചതെന്നും പറഞ്ഞു. 18 വർഷമായി കുടുംബപരമായി ബന്ധമുള്ള ആളാണ് മുഖ്യമന്ത്രി.അദ്ദേഹത്തിനെതിരെ പ്രതികരിക്കുന്നില്ലെന്നും സാബു വ്യക്തമാക്കി..’വ്യവസായത്തിന് ആവശ്യമായ വൈദ്യുതി, വെള്ളം, ഭൂമി എന്നിവ കുറഞ്ഞനിരക്കിൽ നൽകുമെന്ന് തെലങ്കാന സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. വൈദ്യുതി ഒരിക്കലും മുടങ്ങില്ലെന്നും ഉറപ്പുണ്ട്. നിക്ഷേപമല്ല തൊഴിലാണ് വേണ്ടതെന്നാണ് തെലങ്കാന സർക്കാരിന്റെ നിലപാട്.
ഇനിയുള്ള നിക്ഷേപങ്ങളെല്ലാം തെലങ്കാനയിലായിരിക്കും .കേരളത്തിലും ഒരുപാട് വ്യവസായപാർക്കുകൾ ഉണ്ട്. പക്ഷേ, തെലങ്കാനയിൽ ഉള്ളത് ഇവിടെയുള്ളതിനെക്കാൾ തികച്ചും വ്യത്യസ്തമാണ്. റോഡ് , വെള്ളം, ഇലക്ട്രിസിറ്റി തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങൾ അവിടെ ആധുനികമായി നടപ്പിലാക്കിയിരിക്കുന്നു. പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥർ സ്ഥാപനങ്ങളിൽ കയറിയിറങ്ങില്ലെന്ന് മന്ത്രി തന്നെ ഉറപ്പുനൽകിയിട്ടുണ്ട്. ഒരു സാങ്കേതിക വിദഗ്ദ്ധന്റെ കഴിവോടു കൂടി വളരെ പ്രാക്ടിക്കലായി സംസാരിക്കുന്ന ഒരു വ്യക്തിയാണ് തെലങ്കാന വ്യവസായ മന്ത്രി. ഒരു പ്രശ്‌നം അവതരിപ്പിക്കുമ്പോള്‍ തന്നെ ഒരു മിനിട്ടിനുള്ളില്‍ പരിഹാരവും മന്ത്രി പറഞ്ഞുതരും-സാബു ജേക്കബ് പറഞ്ഞു. ‘പൊട്ടക്കിണറ്റിൽ വീണ തവളയുടെ അവസ്ഥയിലാണ് കേരളത്തിന്റെ വ്യവസായ വകുപ്പ് . ഇവിടെ ഒരു പ്രശ്നവുമില്ലെന്ന് വരുത്തി തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രവാസികൾ ഇവിടെ നിക്ഷേപം നടത്തി ആത്മഹത്യയിലേക്ക് എത്തുകയാണ്. കേരളമാണ് കിറ്റെക്സിനെ വളർത്തിയത്. പക്ഷേ 53 വർഷം കേരളത്തിലല്ല വ്യവസായമായിരുന്നെങ്കിൽ ഇരട്ടി വളർച്ചയുണ്ടാകുമായിരുന്നു. 53 വർഷം കൊണ്ടുണ്ടായ നഷ്ടം ഇനി 10 വർഷം കൊണ്ട് തിരിച്ച് പിടിക്കാനാകുമെന്നാണ് പ്രതീക്ഷ എന്നാണു സാബു പറഞ്ഞത്.