തന്റെ രാഷ്ട്രീയ പ്രവേശനം പൂർണമായും അടഞ്ഞ അദ്ധ്യായമാണെന്ന് സിനിമാതാരം രജനീകാന്ത് മാദ്ധ്യമങ്ങളോട് പ്രഖ്യാപിച്ചു.. ആരാധകരുടെ സംഘടനയായ മക്കൾ മൻട്രത്തെ പിരിച്ചുവിടുന്നതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിലാണ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ പിന്മാറുന്നുവെന്ന് അദ്ദേഹം ആദ്യമായി അറിയിച്ചത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ഇത്.തമിഴ്‌നാട്ടിൽ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതെന്നാണ് രജനികാന്ത് തുടക്കത്തിൽ പറഞ്ഞിരുന്നത്.. പാർട്ടിയുടെ പേര് മക്കൾ സേവൈ കക്ഷി എന്നും, ചിഹ്നം ഓട്ടോറിക്ഷയായിരിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിഹ്നവും പേരും തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരി ക്കുകയും ചെയ്തിരുന്നു. ”മക്കൾ മൻട്രം പിരിച്ചുവിടുമെങ്കിലും ഫാൻ ക്ളബ് അസോസിയേഷന്റെ പ്രവർത്തനം തുടരും. മൻട്രത്തിന്റെ ഭാരവാഹികൾ രജനീകാന്ത് ഫാൻ ക്ലബ് അസോസിയേഷന്റെ ഭാഗമായി തുടരും, അവർ പൊതുസേവനത്തിൽ ഏർപ്പെടും,അദ്ദേഹം പറഞ്ഞു.
രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങിയാല്‍ വലിയ രാഷ്ട്രീയമാറ്റം തമിഴ്‌നാട്ടിലുണ്ടാകുമെന്ന് എല്ലാവരും വിലയിരുത്തി വരുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി ആ താരരാജാവിന്റെ പിന്‍വാങ്ങല്‍. രജനിയിലൂടെ ആത്മീയ രാഷ്ട്രീയത്തിന്റെ തോളിലേറി തമിഴ്‌നാട്ടില്‍ ചുവടുറപ്പിക്കാന്‍ അതിയായി കൊതിച്ച ബി.ജെ.പി.ക്കാണ് രജനിയുടെ പിന്‍മാറ്റം ഏറ്റവും നിരാശയുണ്ടാക്കിയത്. രജനിയുടെ പാര്‍ടി ഈ ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരുമെന്ന ശക്തമായ തോന്നല്‍ ഉണ്ടാക്കിയിരുന്നു. കാരണം തമിഴകത്തെ ഇരുമുന്നണിയിലും താരങ്ങള്‍ പടനയിക്കാന്‍ ഉണ്ടായിരുന്നില്ല. പക്കാ രാഷ്ട്രീയക്കാരായിരുന്നു രണ്ടു മുന്നണികളിലെയും നായകര്‍. എന്നാല്‍ രജിനീകാന്തിന്റെ ദശലക്ഷക്കണക്കിന് ആരാധകരെ ഈ മുന്നണികള്‍ ഒരു പോലെ ഭയപ്പെട്ടിരുന്നു.
പാര്‍ടി പ്രഖ്യാപനം നടത്താന്‍ ഔദ്യോഗിക ചടങ്ങ് നടത്താനിരിക്കവേയാണ് പൊടുന്നനെ കടുത്ത ആരോഗ്യപ്രശ്‌നങ്ങളാല്‍ ഹൈദരാബാദില്‍ വെച്ച് കുറേ ദിവസങ്ങള്‍ ആശുപത്രിയിലായത്. തുടര്‍ന്നാണ് അദ്ദേഹം പാര്‍ടി പ്രഖ്യാപനത്തില്‍ നിന്നും പിന്‍മാറുന്നതായി പ്രഖ്യാപിച്ചത്. പാര്‍ടിയുമായി കറങ്ങിനടന്നാല്‍ അപായമുണ്ടാകുമെന്നായിരുന്നു കുടുംബത്തിന്റെ സമ്മര്‍ദ്ദം.