പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ളണ്ടിനെ 3-2ന് കീഴടക്കി ഇറ്റലി യൂറോ കപ്പ് ഫുട്ബാൾ കിരീടം സ്വന്തമാക്കി. ലണ്ടനിലെ വെംബ്ളി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന യൂറോ കപ്പ് ഫൈനലിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോഗോൾ വീതം നേടിയതോടെയാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ രണ്ട് കിക്കുകൾ സേവുചെയ്ത ഇറ്റാലിയൻ ഗോളി ഡൊണറുമ്മെയാണ് സൂപ്പർ ഹീറോ ആയത്.
കളിയുടെ രണ്ടാം മിനിട്ടില്‍ ലൂക്ക് ഷാ നേടിയ അപ്രതീക്ഷിതവും അതിമനോഹരവുമായ ഗോളിലൂടെ ഇറ്റലിയെ സ്‌തംഭിപ്പിച്ച് കളി തുടങ്ങിയ ഇംഗ്ലണ്ട് ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങിയില്ലെങ്കിലും ഇറ്റലി രണ്ടാം പകുതിയില്‍ ആതിഥേയരെ സമനിലയില്‍ തളച്ചതോടെയാണ് കളിയുടെ ജാതകം മറ്റൊരു തലത്തിലേക്ക് നീങ്ങിയത്.
ഇന്നലെ 26-ാം പിറന്നാൾ ആഘോഷിച്ച ലൂക്ക് ഷാ രാജ്യത്തിന് വേണ്ടി നേടുന്ന ആദ്യ ഗോളായിരുന്നു ഇത്. ഒരു കോർണർ കിക്കിന്റെ കൗണ്ടർ അറ്റാക്കിൽ നിന്ന് ട്രിപ്പിയർ നൽകിയ ക്രോസ് ഇറ്റാലിയൻ ഗോളി ഡൊണറുമ്മയെ നിഷ്പ്രഭനാക്കി വലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു ലൂക്ക് ഷാ. 66-ാം മിനിട്ടിൽ ലിയനാർഡോ ബൊന്നൂച്ചിയാണ് ഇറ്റലിക്കുവേണ്ടി തിരിച്ചടിച്ചത്. ഒരു കോർണർ കിക്ക് ഇംഗ്ളീഷ് ഗോളി പിക്ഫോർഡ് തട്ടിമാറ്റിയത് പിടിച്ചെടുത്തായിരുന്നു ബൊന്നൂച്ചി ഗോളാക്കി മാറ്റിയത്.
അധിക സമയത്തും സമബലാബലം തുടര്‍ന്നതോടെ നിര്‍ണായക വിധിസമയമായ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.