രണ്ടാം പിണറായി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കും. വൈകിട്ട് മൂന്നരയ്ക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ആദ്യം മുഖ്യമന്ത്രിയും പിന്നീട് മറ്റ് മന്ത്രിമാരും അധികാരമേൽക്കും. മന്ത്രിസഭയുടെ ആദ്യയോഗം ചേരും. രാവിലെ ഒൻപത് മണിയോടെ മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും ആലപ്പുഴ വയലാറിലേയും, വലിയചുടുകാടിലേയും രക്തസാക്ഷി സ്മാരകങ്ങളില്‍ എത്തി പുഷ്പാർച്ചന നടത്തും.ഇതിന് ശേഷമായിരിക്കും സത്യപ്രതിജ്ഞയ്ക്ക് എത്തുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചടങ്ങുകൾ നടക്കുക. ചടങ്ങിന് ശേഷം രാജ് ഭവനില്‍ ഗവര്‍ണറുടെ ചായ സല്‍ക്കാരം ഉണ്ടാകും. ശേഷം സെക്രട്ടേറിയേറ്റിലെത്തി മന്ത്രിസഭയുടെ ആദ്യയോഗം ചേരും. കൊവിഡ് സാഹചര്യത്തിൽ ഇത്തവണ പരമാവധി 500 പേർക്ക് മാത്രമാണ് പ്രവേശനം. ചാനലുകളിലും സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലും പരിപാടി തത്സമയം കാണിക്കും. ചടങ്ങിന് കൊഴുപ്പ് പകരാൻ 2.30ന് കൂറ്റൻ എൽ ഇ ഡി സ്‌ക്രീനിൽ ഒരുക്കിയ , പിയേശുദാസ് ഉൾപ്പെടെ പ്രമുഖ ഗായകർ വിവിധ ഇടങ്ങളിൽ ഇരുന്നു പാടി സംയോജിപ്പിച്ച, സിനിമ സംവിധായകൻ ടി കെ രാജീവ് കുമാർ ആവിഷ്കാരം നിർവഹിച്ച സംഗീത വിരുന്നും ഉണ്ടാകും.
സത്യപ്രതിജ്ഞാ ചടങ്ങിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. നിയുക്ത മന്ത്രിമാരുടെ ബന്ധുക്കളെ പങ്കെടുപ്പിക്കാം, എന്നാൽ പുതിയ എം.എൽ.എമാരുടെ ബന്ധുക്കളടക്കമുള്ളവർ പങ്കെടുക്കേണ്ടതുണ്ടോയെന്നും കോടതി ഇന്നലെ ഇത് സംബന്ധിച്ച ഹർജി കേൾക്കവേ ചോദിച്ചിരുന്നു.