പത്തനംതിട്ട കനറാ ബാങ്ക് ശാഖയിൽനിന്ന് പണം തട്ടിയെടുത്ത കേസിൽ കാഷ്യർ പിടിയിൽ. കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസാണ് ബെംഗളൂരുവില്‍നിന്ന് അറസ്റ്റിലായത്. ഫെബ്രുവരി മുതല്‍ വിജീഷ് കുടുംബാംഗങ്ങൾക്കൊപ്പം ഒളിവിലായിരുന്നു. അക്കൗണ്ടിൽ തിരിമറി നടത്തി 8 കോടി 13 ലക്ഷം രൂപയാണ് ഇയാൾ അപഹരിച്ചത്. സ്ഥിരം നിക്ഷേപങ്ങളിൽ നിന്നോ, കാലാവധി പിന്നിട്ടിട്ടും പിൻവലിക്കാതിരുന്ന അക്കൗണ്ടുകളിലെ പണവും ആണ് നഷ്ടപ്പെട്ടത്. 14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് തട്ടിപ്പു നടത്തിയത്. നിരവധി നിക്ഷേപകരുടേതായി 8,13,64,539 രൂപയാണ് കൈക്കലാക്കിയത്.
ഇന്നലെ വൈകുന്നേരമാണ് വിജീഷ് പിടിയിലായതെന്നാണ് സൂചന. വിജേഷിനൊപ്പം ഭാര്യയും രണ്ട് കുട്ടികളും ഉണ്ടായിരുന്നു.
പത്തനംതിട്ട കാനറാ ബാങ്ക് ശാഖയിലെ വിവിധ അക്കൗണ്ടുകളില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയത്. 10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഒരു അക്കൗണ്ട്, ഉടമ അറിയാതെ ക്ലോസ് ചെയ്തുവെന്ന പരാതിയില്‍ ഫെബ്രുവരി 11നാണ് ബാങ്ക് അധികൃതര്‍ പരിശോധന ആരംഭിച്ചത്.