പ്രശസ്ത ബാല സാഹിത്യകാരി സുമംഗല(ലീല നമ്പൂതിരിപ്പാട് -88) അന്തരിച്ചു. വടക്കാഞ്ചേരിയിലെ മകന്റെ വസതിയിൽ വൈകിട്ട് ആറു മണിയോടെ ആയിരുന്നു അന്ത്യം. കുട്ടികൾക്കായി നിരവധി കഥകളും ലഘു നോവലുകളും രചിച്ചു. ‘നടന്ന് തീരാത്ത വഴികൾ’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. സംസ്കാരം നാളെ രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
മുഖ്യമന്ത്രി അനുശോചിച്ചു
പ്രശസ്ത ബാലസാഹിത്യകാരി സുമംഗലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ് സാഹിത്യകൃതികൾ ലളിതവും ശുദ്ധവുമായ ഭാഷയിൽ ഉറപ്പുവരുത്തുന്ന ഒരു ശൈലി അവർ എന്നും എഴുത്തിൽ നിലനിർത്തിയിരുന്നു.
ധാരാളം പുരാണ കൃതികളെ കുട്ടികൾക്ക് പരിചയപ്പെടുത്തിയിട്ടുള്ള
സുമംഗലയുടെ വിയോഗം
മലയാള ബാലസാഹിത്യത്തിന് വലിയ നഷ്ടമാണ്. പുരാണേതിഹാസങ്ങളിലേക്ക് ബാല മനസ്സുകൾക്ക് വാതിൽ തുറന്നു കൊടുക്കുന്ന ധർമമാണ് അവർ പ്രധാനമായും നിർവഹിച്ചത്.
മിഠായിപ്പൊതി പോലുള്ള കൃതികളുമായി കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് അവർ അനായാസേന കടന്നുചെന്നു. വിപുലമായ വായനയുടെ സംസ്കാരം അവരുടെ കൃതികളിലാകെ പ്രതിഫലിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.