ആ കഥകള്‍ കേട്ടുറങ്ങിയ ബാല്യം പല തലമുറകളുടെ രാത്രിയോര്‍മ്മകളില്‍ ഉണ്ട്….അതിനി ഓര്‍മയിലെ മലയാള ഗൃഹാതുരത്വത്തിന്റെ നഷ്ടകാലമായി നമ്മള്‍ക്ക് മുന്നിലുണ്ടാവും. സുമംഗല എന്ന അമ്മക്കഥാകാരിയുടെ തൂലികയില്‍ നിന്നും വാര്‍ന്നു വീണ കഥാമധുരമിഠായികള്‍ മലയാളിയുടെ പൈതൃകങ്ങളില്‍ പൊന്നു പോലെ തിളങ്ങുന്നവയത്രേ….
1934 മെയ് 16-ന് പാലക്കാടു ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കൽ ജനിച്ച ലീല നമ്പൂതിരിപ്പാട് സുമംഗല എന്ന പേരിലാണ് സാഹിത്യലോകത്ത് പ്രശസ്തിയാർജ്ജിച്ചത്. മികച്ച ബാലസാഹിത്യത്തിനുള്ള സാഹിത്യ അക്കാദമിയുടെ അവാർഡ് രണ്ട് തവണ ലഭിച്ച വനിതാ എഴുത്തുകാരിയാണ് സുമംഗല.
ദേശമംഗലത്ത് മന എന്നായിരുന്നു ഭര്‍ത്താവ് അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിന്റെ ഇല്ലത്തിന്റെ പേര്. അതിൽ നിന്നു ‘മംഗല’ എടുത്തു. മുന്നിൽ സു കൂട്ടിച്ചേർത്ത് സുമംഗലയായി എന്നാണു ലീല തന്റെ സാഹിത്യപേരായ സുമംഗല ഉണ്ടായതിനെക്കുറിച്ചു പറഞ്ഞിട്ടുള്ളത്.
കേരളകലാമണ്ഡലത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിച്ച ലീല നമ്പൂതിരിപ്പാട് ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചു.
കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള അവാർഡ് 1979-ൽ
മിഠായിപ്പൊതി എന്ന കൃതിയ്ക്ക് ലഭിച്ചു. 2010-ൽ നടന്നു തീരാത്ത വഴികൾ എന്ന കൃതിയ്ക്ക് മികച്ച ബാലസാഹിത്യത്തുനുള്ള അവാർഡ് രണ്ടാമതും സുമംഗലയ്ക്ക് ലഭിച്ചു