നിയമസഭയില്‍ 2015-ല്‍ നടന്ന കയ്യാങ്കളിക്കേസ് ന്യായീകരിക്കാനായി സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന് അന്നത്തെ ധനമന്ത്രി കെ.എം.മാണിയെ വീണ്ടും അഴിമതിക്കാരനാക്കി പ്രസ്താവന നടത്തിയത് കേരള കോണ്‍ഗ്രസില്‍ കടുത്തു രോഷത്തിനിടയാക്കിയിരിക്കയാണ്. അഴിമതിക്കാരനായതിനാലാണ് മാണിക്കെതിരെ സഭയില്‍ പ്രതിഷേധം ഉണ്ടായതെന്ന് വരുത്താനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. പക്ഷേ ഇപ്പോള്‍ കേരള കോണ്‍ഗ്രസ് അന്ന് സമരം നടത്തിയ മുന്നണിയിലെ ഘടകകക്ഷിയാണ് എന്നത് പരിഗണിക്കാതെയുള്ളതായിരുന്നു പരാമര്‍ശം. ഒരിടത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മുന്നണിയില്‍ അത് അസ്വാസ്ഥ്യമാണുണ്ടാക്കിയത്. കെ.എം. മാണി അഴിമതിക്കാരനായിരുന്നു. അതിനാലാണ് അദ്ദേഹത്തിന്റെ ബജറ്റവതരണം എം.എല്‍.എമാര്‍ തടസ്സപ്പെടുത്തിയതെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന് രഞ്ജിത്ത് കുമാർ പറഞ്ഞത്. എന്നാൽ ഇത് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അംഗീകരിച്ചില്ല.
രണ്ടു തവണ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ മാണിയെക്കുറിച്ച് നിരുത്തരവാദപരമാണ് പറഞ്ഞതെന്നാണ് പാര്‍ട്ടി അഭിപ്രായം. അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണമെന്നും കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
അഭിഭാഷകന് ഇത്തരമൊരു നിലപാടെടുത്തത് തെറ്റാണ്. അദ്ദേഹത്തിനോട് സര്‍ക്കാര്‍ വിശദീകരണം ചോദിക്കണം. നാളെ കോട്ടയത്ത് പാര്‍ട്ടിയുടെ നിര്‍ണായകമായ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരാനിരിക്കുകയാണ്.
കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ തുടരണോയെന്നതില്‍ ആലോചന വേണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്
മുന്‍ ധനമന്ത്രി കെ എം മാണി അഴിമതിക്കാരനാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ തുടരണോയെന്നതില്‍ ആലോചന വേണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. ഇതില്‍, കേരള കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം.
ജോസ് കെ മാണിയും കൂട്ടരും ഇക്കാര്യത്തില്‍ അഭിപ്രായം പറയുമെന്നാണ് പ്രതീക്ഷയെന്നും വി ഡി സതീശന് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
കെ എം മാണിയുടെ മകന് ജോസ് കെ മാണി നയിക്കുന്ന പാര്‍ട്ടിയെ ചുവപ്പു പരവതാനി വിരിച്ച് സ്വീകരിച്ചതാണ് ഇടതുമുന്നണി.
ആദര്ശധീരന്മാരും പുറത്ത് നില്‍ക്കുമ്ബോള്‍ അഴിമതിക്കാരനാകുന്നതുമാണ് അവരുടെ പതിവ് രീതി എന്നും സതീശ് പറഞ്ഞു