തിരഞ്ഞെടുപ്പു തോല്‍വിയോടെ കേരളത്തില്‍ കെ.പി.സി.സി.പ്രസിഡണ്ട് മാറിയേ തീരു എന്ന ചര്‍ച്ച സജീവമായപ്പോള്‍ രണ്ട് പേര്‍ തന്ത്രപരമായ പ്രസ്താവനകളുമായി കളം നിറയുന്നു. ഇനി കളി അവര്‍ തമ്മിലായിരിക്കും എന്ന സൂചനയാണത് നല്‍കുന്നത്. കെ.പി..സി.സി. വര്‍ക്കിങ് പ്രസിഡണ്ട് കെ.സുധാകരനും കെ.മുരളീധരന്‍ എം.പി.യുമാണ് ആ രണ്ടുപേര്‍.
രണ്ടു പേര്‍ക്കും പ്രസിഡണ്ട് സ്ഥാനത്തിന് നല്ല ആഗ്രഹമുണ്ടെന്ന സൂചനയുണ്ടെങ്കിലും അതൊന്നും പുറമേ കാണിക്കാത്ത എന്നാല്‍ ആഗ്രഹം തുടിക്കുന്ന ചില പൊതുപ്രസ്താവനകളുമായാണ് ഇരുവരും മാധ്യമങ്ങളില്‍ നിറയുന്നത്. വലിയ സമാധാനപ്രേമികളും സമവായകാംക്ഷികളും ആണെന്ന് തെളിയിക്കുന്ന പ്രതികരണങ്ങള്‍ ഇവരുടെതായി എല്ലാ ദിവസവും പുറത്തു വരുന്നുണ്ട്. തനിക്കിതിലൊന്നും താല്‍പര്യമില്ലെന്ന് മുരളീധരന്‍ പുറമേ കേള്‍ക്കാന്‍ പറഞ്ഞിട്ടുണ്ടെങ്കിലും അധ്യക്ഷ സ്ഥാനത്തില്‍ തല്‍പരനാണെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മുന്‍പ് കെ.പി.സി.സി. അധ്യക്ഷനായിരുന്നതിന്റെ പരിചയവു മുരളിക്ക് മുതല്‍ക്കൂട്ടായുണ്ട്. കെ.സുധാകരനാവട്ടെ തന്റെ താല്‍പര്യം തുറന്നു പറയാന്‍ മടി കാണിച്ചിട്ടില്ല. തിരഞ്ഞെടുപ്പു കാലത്ത് ഇദ്ദേഹത്തിന്റെ പേര് പ്രസിഡണ്ട് സ്ഥാനത്തേക്ക് സജീവമായെങ്കിലും മുല്ലപ്പള്ളി വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.
“പരാജയത്തിന്റെ ഉത്തരവാദിത്വം ഏതെങ്കിലും വ്യക്തിയിലേക്ക് കെട്ടിവെക്കുന്നതില്‍ അര്‍ഥമില്ല. കുറേ കാലമായി പാര്‍ട്ടിക്കകത്തും സംഘടനാ രംഗത്തുമുള്ള പോരായ്മയുടെ ഫലമാണ് അത്. അതിന് ഒരു വ്യക്തിയെ വിമര്‍ശിക്കുന്നതില്‍ എന്തുകാര്യം. പൂര്‍ണമായ തലമുറമാറ്റമല്ല വേണ്ടത്. പരിചയമ്പന്നരായ നേതാക്കളും പുതിയ നേതാക്കളും സംഘടനാ തലപ്പത്ത് വേണം. പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം ഭംഗിയായി നടത്തിയ ആളാണ് രമേശ് ചെന്നിത്തല. അദ്ദേഹത്തിനെതിരെ മറിച്ച് ഒരു പരാതിയും ഉണ്ടായിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഉപയോഗപ്പെടുത്താന്‍ സാധിച്ചില്ല എന്നതാണ് രാഷ്ട്രീയ പരാജയം” –ഇതൊക്കെയാണ് കെ. സുധാകരന്റെ പ്രതികരണങ്ങൾ. അതിലെ സന്ദേശം വ്യക്തം — എല്ലാവരുമായും യോജിച്ചു സമവായത്തിൽ നേതൃ സ്ഥാനത്തേക്ക് വരിക.
അതേസമയം, ഇന്ന് തിരുവനന്തപുരത്ത് എ.ഗ്രൂപ്പിന്റെ ഒരു രഹസ്യയോഗം ചേര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. കെ.ബാബു , തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബന്നി ബഹനാൻ തുടങ്ങിയവർ പങ്കെടുത്തു.