Categories
exclusive

ശബരിമല: കടകംപള്ളിയുടെ ഖേദപ്രകടനത്തിനു പിന്നിലെ സൂത്രം

മൃദുഹിന്ദുത്വ വോട്ടുകള്‍ തനിക്ക് നേടാന്‍ കഴിയുമെന്ന് കടകംപള്ളി കരുതുന്നുണ്ടാവും.
സ്വന്തം സീറ്റ് ഭദ്രമാക്കാന്‍ സ്വീകരിച്ച അടവ് പക്ഷേ മുന്നണിയെ മൊത്തം സമ്മര്‍ദ്ദത്തിലാക്കി

Spread the love

നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് ഒരു പ്രചാരണവിഷയമാകാതെ ഉറങ്ങിക്കിടന്ന ശബരിമല യുവതീപ്രവേശന വിഷയത്തെ വീണ്ടും കത്തിച്ച് മുന്‍നിരയിലേക്ക് കൊണ്ടുവന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ ഖേദപ്രകടന പ്രസ്താവനയാണ്. 2018-ല്‍ നടന്നത് മണ്ടത്തരമായെന്നും അതില്‍ ഖേദമുണ്ടെന്നുമായിരുന്നു കടകംപള്ളി തട്ടിവിട്ടത്. ഇതോടെ വിഷയം എന്‍.എസ്.എസും പ്രതിപക്ഷകക്ഷികളും സംഘപരിവാറും പ്രധാന പ്രചാരണ വിഷയമാക്കി. ദേവസ്വം മന്ത്രി തന്നെ ഖേദപ്രകടനം നടത്തിയത് സര്‍ക്കാരിനെയും കുരുക്കിലാക്കി. ഖേദപ്രകടനം ആത്മാര്‍ഥതയില്ലാത്തതെന്നും സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിക്കുകയാണെന്നും എന്‍.എസ്.എസ്. ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവിച്ചു. ധൈര്യമുണ്ടെങ്കില്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കാനും പ്രതിപക്ഷവും എന്‍.എസ്.എസും വെല്ലുവിളിച്ചു. ഇതോടെ ഇക്കാര്യത്തില്‍ മൗനം അസാധ്യമായ അവസ്ഥയിലേക്ക് സി.പി.എം. മാറി. പിന്നണിയില്‍ കിടന്ന വിഷയം മുന്നണിയിലെത്തിച്ചതിന് കടകംപള്ളി സുരേന്ദ്രനാണ് ആദ്യ ഉത്തരവാദി എന്നു പറയുമ്പോള്‍ തന്നെ സി.പി.എം. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കിയ പ്രതികരണവും പ്രശ്‌നം ജ്വലിപ്പിച്ചു. സര്‍ക്കാരിന്റെ നിലപാട് ശരിവെച്ച യെച്ചൂരി ഖേദപ്രകടനത്തെ അംഗീകരിച്ചില്ല. എന്നു മാത്രമല്ല, മന്ത്രിയോട് വിശദീകരണം ചോദിക്കുമെന്നും പറഞ്ഞു. ഇതോടെ ശബരിമലക്കാര്യത്തില്‍ പാര്‍ടിയില്‍ സമാന അഭിപ്രായമില്ല എന്ന പ്രചാരണവും ഉയര്‍ന്നു.
സര്‍ക്കാരിന്റെ നയം സംബന്ധിച്ച് ഖേദം പ്രകടിപ്പിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നിരിക്കെ, കടകം പള്ളി സുരേന്ദ്രന്‍ വിവാദപ്രസ്താവന ചെയ്തത് എന്തിനാണ്…? നേരത്തെ തന്നെ തന്റെ ഭക്തിശിരോമണി സ്വഭാവം സുരേന്ദ്രന്‍ പ്രകടമാക്കിയിട്ടുള്ളതാണെങ്കിലും പാര്‍ടിയെ മൊത്തം ബാധിക്കുന്ന, മുന്നണിയുടെ വിജയത്തെ ബാധിച്ചേക്കാവുന്ന വിവാദം ഉണ്ടാക്കിയതിനു പിന്നില്‍ എന്തായിരുന്നു കാരണം..
കഴക്കൂട്ടം മണ്ഡലത്തില്‍ സുരേന്ദ്രന് സുഗമമായി ജയിക്കുന്നതിനുള്ള വഴിയാണ് തന്ത്രപൂര്‍വ്വം സുരേന്ദ്രന്‍ തുറന്നത്. മുന്നണി ജയിച്ചിട്ട് താന്‍ ജയിച്ചില്ലെങ്കില്‍ മന്ത്രിസ്ഥാന സാധ്യത അടയും എന്ന ചിന്ത പോലും ഇതിനു പിന്നിലുണ്ടാവും എന്നാണ് കരുതാന്‍ കഴിയുക. കഴക്കൂട്ടം ബി.ജെ.പി.ക്ക് സാമാന്യം ശക്തിയുള്ള മണ്ഡലമാണ്. മാത്രമല്ല, കേന്ദ്രമന്ത്രി വി.മുരളീധരന്റെ തട്ടകവുമാണ്. ഇവിടെ മുരളീധരന് തീവ്ര ശത്രതയുള്ള ശോഭ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയായി വന്നപ്പോള്‍ അത് അദ്ദേഹത്തിന് വലിയൊരു തിരിച്ചടിയായിരുന്നു. കഴക്കൂട്ടത്ത് ശോഭയുടെ ശോഭ കുറയ്ക്കാന്‍ തീര്‍ച്ചയായും മുരളീധരന്റെ അനുയായികളുടെ വോട്ടുമാറ്റി ചെയ്യല്‍ നടക്കും എന്ന് ഏകദേശം ഉറപ്പാണ്. ശോഭയെ ജയിപ്പിക്കാന്‍ പരമാവധി നോക്കും എന്നൊക്കെ മുരളീധരന്‍ പുറമേ പറയുന്നുണ്ടെങ്കിലും അകത്ത് ശത്രുത പെരുത്തു നില്‍ക്കുക തന്നെയാണ്.
കഴക്കൂട്ടത്ത് ശോഭയ്ക്ക് ചെയ്യിക്കാന്‍ തയ്യാറാകാത്ത മുരളീധരന്‍ പക്ഷ ബി.ജെ.പി.വോട്ടുകള്‍ 2019 മാതൃകയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഡോ. എസ്.എസ്.ലാല്‍ നേടുന്നത് തടഞ്ഞാല്‍ മാത്രമേ കടകംപള്ളിക്ക് അവിടെ വിജയം സാധ്യമാകൂ. ഇതിന് ഏറ്റവും നല്ലത് ശബരിമലക്കാര്യത്തില്‍ പരസ്യമായി സംഘപരിവാറിനോട് മൃദുത്വം ഉള്ള ശബ്ദമായി രംഗത്തു വരുന്നതാണ് എന്ന സൂത്രമാണ് കടകംപള്ളി സുരേന്ദ്രന്‍ പ്രയോഗിച്ചത്. അതോടെ മൃദുഹിന്ദുത്വ വോട്ടുകള്‍ തനിക്ക് നേടാന്‍ കഴിയുമെന്ന് കടകംപള്ളി കരുതുന്നുണ്ടാവും.
സ്വന്തം സീറ്റ് ഭദ്രമാക്കാന്‍ സി.പി.എം.നേതാവും മന്ത്രിയുമായ കടകംപള്ളി സ്വീകരിച്ച അടവ് പക്ഷേ മുന്നണിയെ മൊത്തം സമ്മര്‍ദ്ദത്തിലാക്കിയ വിവാദത്തിന് വീണ്ടും ഇന്ധനം പകര്‍ന്നിരിക്കുന്നു. പാര്‍ടിയെയോ മുഖ്യമന്ത്രിയെയോ സുരേന്ദ്രന്‍ ഉന്നംവെച്ചതാണെന്ന് ആരും കരുതുന്നില്ല. സ്വന്തം നില ഭദ്രമാക്കാന്‍ നോക്കിയത് തറവാടിന് തന്നെ മാനക്കേടുണ്ടാക്കിയ സ്ഥിതിയാണ്.

Spread the love
English Summary: SABARIMALA: THE TATICS BEHIND MINISTER KATAKAMPALLI'S CONFESSION

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick