കേരള വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.ആര്.ശശീന്ദ്രനാഥിനെയും സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. പിന്നാലെ പുതിയ വിസിയെ നിയമിച്ചുകൊണ്ട് ഉത്തരവും ഇറക്കി . സർവകലാശാലയിലെ റിട്ടയേർഡ് പ്രൊഫസറായ ഡോ. പി സി ശശീന്ദ്രനാഥ് ആണ് പുതിയ വി.സി.
ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് വി.സി.യെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണത്തിൽ സംഭവിച്ചതായി ആരോപിക്കപ്പെടുന്ന അതിക്രൂരമായ പീഡനത്തെ തുടർന്നാണ് നടപടി.
“സർവകലാശാലയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായി. ജുഡീഷ്യൽ അന്വേഷണത്തിനായി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്ത് നൽകിയിട്ടുണ്ട്. കോളേജ് ഹോസ്റ്റലുകൾ എസ് എഫ് ഐയുടെ ഹെഡ് ക്വാർട്ടേഴ്സുകൾ ആക്കി മാറ്റുകയാണ്. എസ് എഫ് ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. അത്തരത്തിലുള്ള റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്.”–തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് മാദ്ധ്യമങ്ങളോട് ഗവർണർ പറഞ്ഞു.
എന്നാൽ വൈസ് ചാൻസിലറെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി അംഗീകരിക്കില്ലെന്നാണ് മന്ത്രി ജെ. ചിഞ്ചുറാണി വ്യക്തമാക്കിയത്. വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ശരിയായില്ല. സർക്കാരുമായോ വകുപ്പുമായോ ഒരുതരത്തിലും ആലോചിക്കാതെയാണ് ഗവർണർ പെട്ടെന്ന് ഈ തീരുമാനമെടുത്തത്. അതുകൊണ്ടുതന്നെ ഈ നടപടി ഒരിക്കലും അംഗീകരിക്കില്ലെന്ന് മന്ത്രി ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.