100 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടൻ പ്രകാശ് രാജിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ സമൻസ് അയച്ചു. പ്രകാശ് രാജ് ബ്രാൻഡ് അംബാസഡറായ പ്രണവ് ജ്വല്ലേഴ്സ് എന്ന സ്ഥാപനം സ്വർണ നിക്ഷേപ പദ്ധതിയുടെ മറവിൽ 100 കോടി രൂപ പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്തെന്നാണ് ആരോപണം. പ്രകാശ് രാജ് ബിജെപിയുടെ കടുത്ത വിമർശകനാണ്.
തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള പ്രണവ് ജ്വല്ലേഴ്സിൽ നവംബർ 20ന് റെയ്ഡ് നടത്തി 23.70 ലക്ഷം രൂപയുടെ ‘ ഉറവിടം വ്യക്തമല്ലാത്ത’ പണവും സ്വർണ്ണാഭരണങ്ങളും പിടിച്ചെടുത്തതായി പറയുന്ന കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് സ്വർണ നിക്ഷേപ പദ്ധതിയുടെ മറവിൽ പ്രണവ് ജ്വല്ലേഴ്സും മറ്റുള്ളവരും 100 കോടി രൂപ പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്തതായി ഇ. ഡി. പ്രസ്താവനയിൽ പറഞ്ഞു. നിക്ഷേപിച്ച തുകയും നിക്ഷേപകർക്ക് തിരികെ നൽകിയിട്ടില്ലെന്ന് ഇഡി പറഞ്ഞു.
നിക്ഷേപകരിൽ നിന്ന് 100 കോടി രൂപ കബളിപ്പിച്ചെന്നാരോപിച്ച് ചെന്നൈ ഉൾപ്പെടെ തമിഴ്നാട്ടിലും പുതുച്ചേരിയിലും ശാഖകളുള്ള ട്രിച്ചി ആസ്ഥാനമായുള്ള ജ്വല്ലറി ശൃംഖലയുടെ ശാഖകളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.
പ്രണവ് ജ്വല്ലേഴ്സ് നടത്തുന്ന കടകൾ ഒക്ടോബറിൽ അടച്ചുപൂട്ടി, പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ ട്രിച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഉടമ മദനെതിരെ കേസെടുത്തു. ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ ഈ മാസം ആദ്യം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.