യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയൽ കാർഡുകൾ വ്യാജമായി നിർമിച്ചത് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടിയാണെന്ന് വ്യക്തമായതായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“സംഭവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നൽകിയ പരാതിയിൽ അബി വിക്രം, ബിനിൽ ബിനു, ഫെന്നി, വികാസ് കൃഷ്ണ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായി. രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിരിക്കുകയുമാണ്. അറസ്റ്റിലായവർ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരാണ്. വ്യാജ കാർഡുകൾ ഇനിയും പല ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുമെന്നത് ആശങ്കാജനകമാണ്. ലോകസഭാ തെരഞ്ഞെടുപ്പിൽകൂടി ഉപയോഗിക്കാൻ വേണ്ടിയാണ് ഈ തിരിച്ചറിയൽ കാർഡ് നിർമിച്ചത്. ഗൗരവമായ രാജ്യദ്രോഹ കുറ്റമാണിത്. കോൺഗ്രസ് നേതൃത്വത്തിൽ നടന്ന സംഘടിത രാഷ്ട്രീയ ഗൂഢാലോചനയാണ്.”
വ്യാജ വോട്ടിലൂടെ തെരഞ്ഞെടുക്കപ്പെട്ട വ്യാജ പ്രസിഡന്റാണ് യൂത്ത് കോൺഗ്രസിന്റേതെന്ന് അവരുടെ ഒരു വിഭാഗം പറയുന്നത് ശരിവയ്‌ക്കുന്ന രീതിയിലാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും സനോജ് പറഞ്ഞു.