ഉത്തരകാശിയിലെ സിൽക്യാര ടണൽ രക്ഷാപ്രവർത്തനം തുടർച്ചയായ പുരോഗതിയിലേക്ക്. തുരക്കൽ മെഷീൻ ഉപയോഗിച്ച് നടത്തുന്ന ഡ്രില്ലിംഗ് 39 മീറ്ററിൽ നിന്ന് 45 മീറ്ററിലേക്ക് ഉയർന്നു. എന്നാൽ പ്രതീക്ഷിതമായി തുരങ്കത്തിലെ കോൺക്രീറ്റിൽ ഉള്ള ഒരു ഇരുമ്പു പാളിയിൽ തട്ടി തുരക്കൽ മെഷീൻ ബ്ലേഡുകൾ കേടായിട്ടുണ്ട്. ഇത് മാറ്റി, ഇരുമ്പു പാളി മുറിച്ചു മാറ്റി മുന്നോട്ടേക്കുള്ള മാർഗം സുഗമമാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. കാര്യങ്ങൾ ഉടനെ വരുതിയിലാകും എന്നാണ് ഔദ്യോഗിക പ്രതികരണം. രാത്രി വൈകി തൊഴിലാളികളെ പുറത്തെത്തിക്കാൻ കഴിഞ്ഞേക്കും എന്നും പറയുന്നുണ്ട്.
തുരങ്കത്തിനു സമീപത്ത് 41 കിടക്കകളുള്ള താല്‍ക്കാലിക ആശുപത്രി സജ്ജമാക്കിക്കഴിഞ്ഞു. തുരങ്കത്തില്‍ നിന്നും പുറത്തെത്തിക്കുന്ന 41 തൊഴിലാളികളെ പ്രവേശിപ്പിക്കുന്നതിനായിട്ടാണിത്.
തുരങ്കത്തിന്റെ ഒരു ഭാഗത്ത് കഴിഞ്ഞ 11 ദിവസമായി കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ വ്യാഴാഴ്ച പുലർച്ചെയോ അതിന് മുമ്പോ തൊഴിലാളികളെ ഒഴിപ്പിക്കുമെന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ പ്രത്യാശിക്കുന്നു.