ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങളെല്ലാം ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നതായി നിഷ്പക്ഷ പണ്ഡിതര്‍ പോലും നടത്തുന്ന വിമര്‍ശനത്തില്‍ പ്രതിസ്ഥാനത്ത് കേന്ദ്രഭരണാധികാരികളും അതിന് നേതൃത്വം നല്കുന്ന ബിജെപിയുടെ നേതാക്കളുമാണ്. എന്നാല്‍ ഇതേ നേതാക്കള്‍ തന്നെ സോണിയാ ഗാന്ധി ഭരണഘടന അനുസരിക്കുന്നില്ലെന്ന് ആരോപിച്ച് പരാതിയുമായി എത്തിയാല്‍ എന്തു ചെയ്യാന്‍…സംഗതി കോമഡിയെന്നല്ലാതെ മറ്റെന്തു പറയാന്‍.
കര്‍ണാടക തിരഞ്ഞെടുപ്പിന് ഇനി ഒരു ദിവസം മാത്രം അവശേഷിക്കേയാണ് ബിജെപിയുടെ പരാതി തിരഞ്ഞെടുപ്പു കമ്മീഷനില്‍ എത്തിയിരിക്കുന്നത്.
കേന്ദ്രമന്ത്രിമാരായ ഭൂപേന്ദ്ര യാദവ്, ജിതേന്ദ്ര സിങ്, പാർട്ടി നേതാവ് അനിൽ ബലൂനി എന്നിവരുടെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘമാണ് തിങ്കളാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് സോണിയാ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
തിങ്കളാഴ്ച ഹൂബ്ലിയില്‍ നടന്ന റാലിയില്‍ സോണിയ ഗാന്ധി സംസാരിച്ചതിന്റെ ഉള്ളടക്കം കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കര്‍ണാടകയുടെ വിശ്വാസ്യതയും പരമാധികാരവും അഖണ്ഡതയും നശിപ്പിക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല എന്ന സന്ദേശം സോണിയാ ഗാന്ധി നല്കി എന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.
ഇതില്‍ പരമാധികാരം എന്ന വാക്ക് ഭരണഘടനാ വിരുദ്ധം ആണെന്നാണ് ബിജെപി ആരോപിച്ചിരിക്കുന്നത്. കര്‍ണാടക ഒരു രാഷ്ട്രമല്ല, ഒരു സംസ്ഥാനമാണ്, പരമാധികാരം ഒരു രാഷ്ട്രത്തിന്റെതാണ്, കോണ്‍ഗ്രസ് ഇന്ത്യയെ കഷണം കഷണമാക്കാന്‍ ആഗ്രഹിക്കുന്നു എന്നൊക്കെയാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
“പരമാധികാരത്തെക്കുറിച്ച് സംസാരിച്ച് സോണിയ ഗാന്ധി രാജ്യത്തിന്റെ ഭരണഘടനയെ അപമാനിച്ചിരിക്കുകയാണ്. അദ്ദേഹത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണം. സോണിയ ഗാന്ധി രാജ്യത്തോട് പരസ്യമായി മാപ്പ് പറയണം.”–കേന്ദ്ര മന്ത്രിമാർ പരാതിയിൽ പറയുന്നു.