മലപ്പുറം താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമയായ നാസർ പിടിയിൽ. 22 പേരുടെ മരണത്തിന് കാരണമായ അപകടത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കോഴിക്കോട് നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഉടനെ തന്നെ താനൂരിലേയ്ക്ക് എത്തിക്കും.
നാസറിനെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് പൊലീസ് കേസെടുത്തു. നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
നാസറിന്റെ കാർ വാഹനപരിശോധനയ്‌ക്കിടെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കാറിൽ നിന്നും നാസറിന്റെ സഹോദരൻ സലാം, അയൽവാസിയായ മുഹമ്മദ് ഷാഫി എന്നിവരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇവരിൽ നിന്നും നാസറിന്റെ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സഹോദരനും അയൽക്കാരനുമല്ലാതെ രണ്ടുപേർ കൂടി കാറിലുണ്ടായിരുന്നു. ഇവരും കസ്‌റ്റഡിയിലായി.
ജുഡീഷ്യൽ അന്വേഷണത്തിന് പുറമേ പ്രത്യേക പൊലീസ് സംഘവും അന്വേഷിക്കും- മുഖ്യമന്ത്രി
താനൂർ ബോട്ടപകടത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് പുറമേ പ്രത്യേക പൊലീസ് സംഘവും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചു കൊണ്ടുള്ള അന്വേഷണമായിരിക്കും ഉണ്ടാവുക. മലപ്പുറം ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് നേതൃത്വം നൽകും. കുറ്റമറ്റ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഇത്തരം അപകടങ്ങൾ ഇനിയും സംഭവിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.