കൊച്ചി നഗരത്തിന്റെ ഉപഭോഗാസക്തിയുടെ ഉപോല്പന്നം കൂടിയായി കുമിയുന്ന മാലിന്യങ്ങളടക്കം ഏറ്റുവാങ്ങി ഇപ്പോള്‍ നീറകത്തി വിഷപ്പുക പരത്തുന്ന ബ്രഹ്മപുരത്തെ മാലിന്യ മലകളില്‍ നിന്നും ഉയരുന്നത് വെറും വിഷപ്പുക മാത്രമോ എന്ന ചോദ്യം ഉറക്കെ ചോദിക്കേണ്ടതുണ്ട്. എല്ലാവരും തൊടാന്‍ മടിക്കുന്ന മാലിന്യത്തിന്റെ മറവില്‍ എത്ര ദശകോടികളുടെ വെട്ടിപ്പും ക്രമക്കേടുമാണ് നടന്നിട്ടുള്ളത് എന്ന് ഏത് പരിശോധയിലാണ് തെളിയിക്കപ്പെടാന്‍ പോകുന്നത്…ചിലപ്പോള്‍ ഒരിക്കലും അത്തരം ക്രമക്കേടിന്റെ വസ്തുതകള്‍ മാലിന്യമലയുടെ അകത്തു നിന്നും പുറത്തു വരാനേ പോകുന്നില്ല. ഭരണപക്ഷത്തിന്റെ പിടിപ്പുകേടും പ്രതിപക്ഷത്തിന്റെ കണ്ണടയ്ക്കലുമെല്ലാം എത്രയോ കാലമായി ബ്രഹ്മപുരത്ത് നടക്കുന്നു എന്നത് വെളിപ്പെടാന്‍ ഒരു വലിയ തീപ്പിടുത്തം വേണ്ടിവന്നു എന്നതാണ് സത്യം.
ബ്രഹ്മപുരം ഖരമാലിന്യ പ്ലാന്റിലെ ലക്ഷക്കണക്കിനു ടൺ പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ചു സംസ്കരിക്കാനുള്ള (ബയോ മൈനിങ്) കരാർ ലഭിച്ചതു സിപിഎം നേതാവ് വൈക്കം വിശ്വന്റെ മകളുടെ ഭർത്താവ് രാജ്കുമാർ ചെല്ലപ്പൻപിള്ളയുടെ കമ്പനിയായ സോണ്ട ഇൻഫ്രാ ടെക്കിനാണ്. ഉപകരാറിൽ ഇൗ ജോലി ചെയ്യുന്നതു കെപിസിസി മുൻ ജനറൽ സെക്രട്ടറിയും ദീർഘകാലം കോൺഗ്രസ് കൗൺസിലറും ജിസിഡിഎ ചെയർമാനുമായിരുന്ന എൻ.വേണുഗോപാലിന്റെ മകൻ വിഘ്നേഷ് വേണുഗോപാലിനു ബന്ധമുള്ള കമ്പനിയും. രേഖകളിലൊന്നും ഉപകരാറോ ഇൗ കമ്പനിയുടെ പേരോ ഇല്ല. ബയോമൈനിങ് രംഗത്ത് 10 കോടി രൂപയുടെ പ്രവൃത്തി ഏറ്റെടുത്ത പരിചയം വേണമെന്നായിരുന്നു നിബന്ധന. രണ്ടു കമ്പനികൾക്കും അതില്ലാത്തതിനാൽ റീ ടെൻഡർ. റീ ടെൻഡറിലും സോണ്ട പങ്കെടുത്തു. തിരുനെൽവേലിയിൽ 10.34 കോടി രൂപയ്ക്കു മാലിന്യ സംസ്കരണം നടത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കി. ആദ്യ ടെൻഡറിൽ ഇതേ നഗരസഭയുടെ 8.5 കോടി രൂപയുടെ ജോലി ചെയ്ത സർട്ടിഫിക്കറ്റ് നൽകിയിരുന്നു. അതിന്റെ കൂടെ രണ്ടു വർഷത്തെ എഎംസി (വാർഷിക നടത്തിപ്പ് കരാർ) തുക കൂടി കൂട്ടിയാണ് 10 കോടിയുടെ പ്രവൃത്തിപരിചയം എന്ന കടമ്പ കടന്നത്.പിന്നീട് ബയോ മൈനിങിന് രേഖകളിലില്ലാത്ത ഉപകരാറുകാരൻ വന്നു. ഉപകരാറുണ്ടെങ്കിൽ അതിനു കോർപറേഷന്റെ മുൻകൂർ അനുമതി വേണമെന്നാണ് ഒറിജിനൽ കരാർ വ്യവസ്ഥ. ബയോ മൈനിങ് നടത്തി വേർതിരിച്ച മാലിന്യം, കരാർ വ്യവസ്ഥയ്ക്കു വിരുദ്ധമായി അവിടെത്തന്നെ സംഭരിച്ചിട്ടുണ്ട്. വേണ്ട രീതിയിൽ ബയോ െമെനിങ് നടക്കുന്നില്ലെന്നും പ്ലാസ്റ്റിക് മാലിന്യം വേണ്ടവിധം വേർതിരിച്ചു മാറ്റുന്നില്ലെന്നും മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിരുന്നു.
തീ പിടുത്തം ഉണ്ടായാൽ എളുപ്പത്തിൽ വെള്ളം ലഭിക്കാനുള്ള ഹൈഡ്രന്റുകൾ, സിസിടിവി ക്യാമറകൾ, തീ കെടുത്താനുള്ള ഉപകരണങ്ങൾ, ആവശ്യത്തിനു തൊഴിലാളികൾ എന്നിവ വേണമെന്ന നിർദ്ദേശം മലിനീകരണ നിയന്ത്രണ ബോർഡും ദേശീയ ഹരിത ട്രിബ്യുണലും നിരന്തരം നൽകിയിരുന്നു.. ഇതെല്ലാം ഏർപ്പെടുത്തിയെന്ന സത്യവാങ്മൂലം കോർപറേഷൻ ഹരിത ട്രൈബ്യൂണലിനു നൽകുകയും ചെയ്തു പോന്നു . എന്തെങ്കിലും നടപ്പായോ?
തീ കെടുത്താൻ ആദ്യ ദിവസങ്ങളിൽ ഫയർഫോഴ്സിനു വെള്ളം കിട്ടിയില്ല. വഴി വെട്ടാൻ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ ആളില്ലായിരുന്നു. ഹൈഡ്രന്റുകൾ 9 എണ്ണം ഉണ്ട്. അതു പ്രവർത്തിക്കുമോ എന്നു നോക്കിയിട്ടില്ല. ജനറേറ്റർ ഇല്ലാത്തതിനാൽ അതിലേക്കു വെള്ളം പമ്പ് ചെയ്യാനായില്ല. കടമ്പ്രയാറിലേക്കുള്ള വഴിയിൽ തീ പിടിച്ചതോടെ ഫയർഫോഴ്സ് വാഹനത്തിനു പുഴയിൽനിന്നു വെള്ളമെടുക്കാനായില്ല.