ഐടി, ആഭ്യന്തരം സംബന്ധിച്ച പാർലമെന്ററി സമിതി അധ്യക്ഷസ്ഥാനം കോൺഗ്രസിന് നഷ്ടമായി. നാല് പ്രധാന പാർലമെന്ററി പാനലുകളുടെ അധ്യക്ഷസ്ഥാനം ഏറ്റവും പുതിയ പുനഃസംഘടനയിൽ പ്രതിപക്ഷ പാർട്ടികൾക്ക് സർക്കാർ നൽകിയില്ല. ഇതോടെ, ആഭ്യന്തരം, ഐടി, പ്രതിരോധം, വിദേശകാര്യം, ധനം, ആരോഗ്യം എന്നീ ആറ് പ്രധാന പാർലമെന്ററി കമ്മിറ്റികളുടെ അധ്യക്ഷ പദവി ബിജെപിക്കും സഖ്യകക്ഷികൾക്കുമാണ്.
കോൺഗ്രസ് എംപി അഭിഷേക് മനു സിംഗ്വിയെ മാറ്റി ബിജെപി എംപിയും റിട്ടയേർഡ് ഐപിഎസ് ഓഫീസറുമായ ബ്രിജ് ലാലിനെ ആഭ്യന്തരകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി നിയമിച്ചു.
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് എംപി ശശി തരൂരിന് പകരം ഷിൻഡെ വിഭാഗത്തിൽ നിന്നുള്ള ശിവസേന എംപി പ്രതാപറാവു ജാദവിനെയാണ് ഇൻഫർമേഷൻ ടെക്നോളജി സംബന്ധിച്ച പാർലമെന്ററി പാനലിന്റെ തലവനായി നിയമിച്ചിരിക്കുന്നത് .
ഭക്ഷ്യ ഉപഭോക്തൃ കാര്യങ്ങളിൽ പാർലമെന്ററി സമിതി അധ്യക്ഷനായിരുന്ന തൃണമൂൽ കോൺഗ്രസിന് പുനഃസംഘടനയ്ക്ക് ശേഷം ഒരു പാർലമെന്ററി കമ്മിറ്റിയുടെയും അധ്യക്ഷസ്ഥാനം ലഭിച്ചിട്ടില്ല.
“ടിഎംസി പാർലമെന്റിലെ മൂന്നാമത്തെ വലിയ കക്ഷിയാണ്, രണ്ടാമത്തെ വലിയ പ്രതിപക്ഷ പാർട്ടിക്ക് ഒരു അധ്യക്ഷസ്ഥാനം പോലും ലഭിക്കുന്നില്ല. ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിക്ക് രണ്ട് നിർണായക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ നഷ്ടപ്പെടുന്നു. ഇതാണ് പുതിയ ഇന്ത്യയുടെ നഗ്നയാഥാർത്ഥ്യം,” രാജ്യസഭയിലെ ടിഎംസി നേതാവ് ഡെറക് ഒബ്രിയൻ പ്രസ്താവനയിൽ പറഞ്ഞു.