സ്‌കൂള്‍ കുട്ടികളെയും കൊണ്ട് ഊട്ടിയിലേക്ക് പോയ ടൂറിസ്‌റ്റ് ബസ് ഉണ്ടാക്കിയ വന്‍ അപകടത്തില്‍ ഇതുവരെ പൊലിഞ്ഞത് ഒന്‍പത് ജീവനുകള്‍. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും സൂചനയുണ്ട്. പലരും ഗുരുതരാവസ്ഥയിലാണ്. ആകെ 60 പേർക്കു പരുക്കേറ്റു. 4 പേരുടെ നില ഗുരുതരമാണ്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിന്റെ പിന്നിലേക്കു പാഞ്ഞുകയറിയത്.
അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്‍റെ പുറകിലിടിച്ചശേഷം തലകീഴായി നിരങ്ങി നീങ്ങി ചതുപ്പിലേക്ക് മറിയുകയായിരുന്നു. കെഎസ്ആർടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിലാണ് അപകടം ഉണ്ടായത്. മറ്റ് വാഹനങ്ങളേയും മറികടന്നാണ് ടൂറിസ്റ്റ് ബസ് വന്നതെന്നും ദൃക്സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിന്‍റെ ഒരു ഭാഗം ടൂറിസ്റ്റ് ബസിനുളളിലായി ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് വിനോദയാത്രാ സംഘം പുറപ്പെട്ടത്.
ഇന്നലെ അര്‍ധരാത്രിയോടടുത്ത് പാലക്കാട് വടക്കഞ്ചേരിക്കടുത്തായിരുന്നു എറണാകുളത്തു നിന്നും കുട്ടികളുമായി പുറപ്പെട്ട ബസ്സ് കെ.എസ്.ആര്‍.ടി.സി. ബസ്സുമായി കൂട്ടിയിടിച്ച് മറിഞ്ഞത്. ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്ന 5 വിദ്യാര്‍ഥികളും ഒരു അധ്യാപകനും കെ.എസ്.ആര്‍.ടി.സി.ബസ്സിലെ മൂന്ന് യാത്രക്കാരുമാണ് മരിച്ചിരിക്കുന്നത്. മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളിലെ 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമാണ് യാത്രാസംഘത്തിലുണ്ടായിരുന്നത്. വിദ്യാനികേതൻ സ്കൂളിലെ കായിക അധ്യാപകൻ മുളന്തുരുത്തി ഇഞ്ചിമല വട്ടത്തറ വീട്ടിൽ വി.കെ. വിഷ്ണു(33) പ്ലസ്ടു വിദ്യാർഥികളായ ഉദയം പേരൂർ വലിയകുളം അഞ്ജനം വീട്ടിൽ അഞ്ജന അജിത്(17), ആരക്കുന്നം കാഞ്ഞിരിക്കപ്പിള്ളി ചിറ്റേത്ത് വീട്ടിൽ സന്തോഷിന്റെ മകൻ സി.എസ്. ഇമ്മാനുവൽ(17), പത്താംക്ലാസ് വിദ്യാർഥികളായ മുളന്തുരുത്തി പൈങ്ങാരപ്പിള്ളി പൊറ്റയിൽ വീട്ടിൽ പി.സി. തോമസിന്റെ മകൻ ക്രിസ് വിന്റർ ബോൺ തോമസ്(15), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മിനിലയത്തിൽ രാജേഷ് ഡി. നായരുടെ മകൾ ദിയ രാജേഷ്(15), തിരുവാണിയൂർ ചെമ്മനാട് വെമ്പ്ലിമറ്റത്തിൽ ജോസ് ജോസഫിന്റെ മകൾ എൽന ജോസ്(15) എന്നിവരാണ് മരിച്ചവരിൽ ആറു പേർ . കെഎസ്ആർടിസി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ.അനൂപ് (22), ദീപു എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു.