ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു എന്ന ഗോത്രവര്‍ഗ വനിത അധികാരമേല്‍ക്കുന്നത് ജനപ്രതിനിധികളുടെ 69 ശതമാനം വോട്ട് നേടി. എതിര് സ്ഥാനാര്‍ഥിക്ക് നാല്പത് ശതമാനം വോട്ടുകള്‍ ലഭ്യമായി. കേരളത്തില്‍ നിന്നും ബിജെപി മുന്നണിക്ക് ഒരു വോട്ട് ലഭിച്ചതായി കണക്കുകള്‍. 140 അംഗ കേരള നിയമസഭയില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കുന്ന മുന്നണികളാണ് ഭരണത്തിലും പ്രതിപക്ഷത്തും ഇരിക്കുന്നത്. 140-ല്‍ 139 അംഗങ്ങളുടെ വോട്ട് യശ്വന്ത് സിന്‍ഹയ്ക്ക് കിട്ടി. ഒരു വോട്ട് ആണ് എന്‍.ഡി.എ. സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടുള്ളത്. ക്രോസ് വോട്ടിങ് നടന്നു എന്ന സംശയമാണ് ഉയരുന്നത്. പല സംസ്ഥാനങ്ങളിലും വ്യാപകമായി ക്രോസ് വോട്ടിങ് നടന്നിരുന്നു. കോണ്‍ഗ്രസ്, എന്‍.സി.പി., സമാജ് വാദി പാര്‍ടി തുടങ്ങിയ പ്രതിപക്ഷ പാര്‍ടികളില്‍ നി്ന്നും പരസ്യമായി ദ്രൗപദി മുര്‍മുവിന് വോട്ടുകള്‍ മാറി ചെയ്തതായി അതാത് ജനപ്രതിനിധികള്‍ പലരും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കേരളത്തില്‍ ഈ രീതിയില്‍ വോട്ട് ചെയ്ത കാര്യം ഇപ്പോഴാണ് വെളിപ്പെടുന്നത്.
പ്രതിപക്ഷ സ്ഥാനാര്‍ഥിയുടെ പരാജയം ഉറപ്പായിരുന്നു എങ്കിലും നാല്പത് ശതമാനം വോട്ടുകള്‍ നേടി എന്നത് ഇന്ത്യയില്‍ ബി.ജെ.പി.ക്കെതിരെ ഇപ്പോഴും പ്രതിപക്ഷത്തിന് ശക്തമായി നിലനില്ക്കാന് കഴിയും എന്നതിന്റെ സൂചനയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പു ഫലം. 2824 വോട്ടുകളാണ് ദ്രൗപതി മുർമുവിന് ലഭിച്ചത്. വോട്ടുമൂല്യം 6. 77 ലക്ഷം. 1877 വോട്ടുകൾ നേടിയ പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ 3.80 ലക്ഷം വോട്ടുമൂല്യം നേടി.
ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമുവിനെ തിരഞ്ഞെടുത്തതായി രാജ്യസഭാ സെക്രട്ടറിയും റിട്ടേണിംഗ് ഓഫീസറുമായ പി.സി. മോദി പ്രഖ്യാപിച്ചു.