പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖറിനെ 2022ലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയായി എൻഡിഎ ശനിയാഴ്ച പ്രഖ്യാപിച്ചു. രാജസ്ഥാൻ സ്വദേശിയാണ് ധൻഖർ. ബിജെപി അധ്യക്ഷൻ ജെപി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. എല്ലാ പരിഗണനകൾക്കും കൂടിയാലോചനകൾക്കും ശേഷം കിസാൻ പുത്രൻ (കർഷകന്റെ മകൻ) ജഗ്ദീപ് ധൻഖറിനെ ബിജെപിയുടെയും എൻഡിഎയുടെയും ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ ഞങ്ങൾ തീരുമാനിച്ചു എന്ന് നദ്ദ പത്രസമ്മേളനത്തിൽ പറഞ്ഞു.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായും അവരുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസുമായും ഉള്ള നിരന്തര സംഘർഷത്തിന്റെ പേരിൽ ജഗ്ദീപ് ധൻഖർ ദേശീയ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, രാജ്നാഥ് സിങ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
പാർലമെന്ററി ബോർഡ് യോഗത്തിന് പ്രധാനമന്ത്രി പോകുന്നതിന് മുമ്പ് ജഗ്ദീപ് ധൻഖർ ഇന്ന് രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ജഗ്ദീപ് ധൻഖർ ഇന്നലെ വൈകിട്ട് ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി.
മധ്യപ്രദേശ്, മണിപ്പൂർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഗവർണർമാരും പ്രധാനമന്ത്രിയെ സന്ദർശിച്ചു. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കാനാണ് ഇവർ രാജ്യതലസ്ഥാനത്തെത്തിയത്.