താലി സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളെന്ന രീതിയില്‍ മാധ്യമങ്ങള്‍ തെറ്റായ റിപ്പോര്‍ട്ടിങ് ആണ് നടത്തിയതെന്ന് വിമര്‍ശനം. പാര്‍ട്രിയാര്‍ക്കിയില്‍ മുങ്ങി നില്‍ക്കുന്ന ജുഡീഷ്യറിയെ ട്രോളുന്നതില്‍ തെറ്റില്ല, പക്ഷേ വസ്‌തുതാ പരമായിരിക്കണമെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ സമൂഹമാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടു.
ഇന്നലെ സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്‌ത പരാമര്‍ശങ്ങളാണ് സ്‌ത്രീകള്‍ അവരുടെ താലി ഴിച്ചു കഴയുന്നത് വിവാഹ മോചനം ആവശ്യപ്പെടാന്‍ മതിയായ കാരണമാണെന്ന് മദ്രാസ് ഹൈക്കോടതി നീരീക്ഷിച്ചു എന്ന വാര്‍ത്ത. സ്‌ത്രീപക്ഷത്തു നിന്നുകൊണ്ട് കോടതിക്കെതിരെ ശക്തമായ വിമര്‍ശനവും ട്രോളുകളും കൊണ്ട് മാധ്യങ്ങളില്‍ നിറഞ്ഞ സംഭവത്തില്‍ പക്ഷേ തെറ്റായ റിപ്പോര്‍ട്ടിങ് ആണ് മാധ്യമങ്ങള്‍ നടത്തിയതെന്ന വിശദീകരണവുമായി ഹരീഷ് വാസുദേവന്‍ രംഗത്തെത്തി. മാധ്യമങ്ങള്‍ തെറ്റായാണ് കോടതിയുടെ നിരീക്ഷണം റിപ്പോര്‍ട്ട് ചെയ്‌തതെന്ന് ഹരീഷ് പറയുന്നു.
ദമ്പതിമാര്‍ തമ്മിലുള്ള ബന്ധം തുടര്‍ന്ന് പോകാന്‍ കഴിയാത്തത്ര മുറിഞ്ഞെന്ന തീര്‍പ്പിലെത്താന്‍ കോടതി ആശ്രയിച്ച പല തെളിവുകളില്‍ ഒന്നാണ് താലിയഴിച്ചു എന്നത് എന്നാണ് കോടതി പറഞ്ഞത്-ഹരീഷ് എഴതുന്നു. കോടതിയുടെ നിരീക്ഷണം അതേപടി ഹരീഷ് എടുത്തു ചേര്‍ത്തിട്ടുണ്ട്. താലി അഴിച്ചുകളയുന്നത് പലപ്പൊഴും ഒരു ആചാരത്തിന് വിരുദ്ധമായ നടപടിയായി കണക്കാക്കാറുണ്ടെന്നും താലി അഴിച്ചു എന്നത് വിവാഹബന്ധം അവസാനിപ്പിക്കുന്നതിന് തെളിവാണ് എന്ന് പറയാന്‍ ഞങ്ങള്‍ തയ്യാറാകുന്നില്ലെങ്കിലും അത് പല തെളിവുകളില്‍ ഒന്നായി കണക്കാക്കേണ്ടി വരുന്ന സാഹചര്യം പരാമര്‍ശിച്ച കേസില്‍ മെന്നാണ് കോടതി നിരീക്ഷിച്ചത്. ലഭ്യമായ രേഖകള്‍ പ്രകാരം, ആരോപിതയായ വ്യക്തി താലി അഴിച്ചു കളഞ്ഞിരിക്കുന്നു എന്നത് വിവാഹബന്ധം അവസാനിപ്പിച്ചു എന്നതിന്റെ തെളിവായി കാണണം. താലി അഴിച്ചു മാറ്റുന്നത് ഭര്‍ത്താവ് അഥവാ ഭാര്യ പങ്കാളിയോട് കാണിക്കുന്ന മാനസികമായ ക്രൂരതയാണെന്ന മുന്‍വിധിയും കോടതി എടുത്തു കാട്ടിയിട്ടുണ്ട്.