നടി തൃഷയെ ലൈംഗികമായ സൂചനയോടെ കമന്റടിച്ച് അപമാനിച്ചതിനു പുറമേ അവര്‍ക്കെതിരെ മാനനഷ്ടത്തിന് കേസും ഫയല്‍ ചെയ്ത നടന്‍ മന്‍സൂര്‍ അലിഖാന് വന്‍ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി. ഒരു ലക്ഷം രൂപയാണ് പിഴ വിധിച്ചത്. പണം അഡയാർ കാൻസർ സെന്ററിന് നൽകാനും ഉത്തരവിട്ടു. താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നായിരുന്നു നടന്റെ പരാതി. എന്നാൽ പ്രശസ്തിക്കുവേണ്ടിയാണു നടൻ കേസുമായി സമീപിച്ചതെന്നു ഹൈക്കോടതി വിമർശിച്ചു.
“ലിയോ” എന്ന പുതിയ സിനിമയിൽ തൃഷയുണ്ടെന്നറിഞ്ഞപ്പോൾ കിടപ്പറ സീനുകളും ബലാത്സംഗ രംഗങ്ങളും ഉറപ്പായും ഉണ്ടാകുമെന്ന് കരുതി എന്നാണ് മൻസൂർ അലി ഖാൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഇത് രൂക്ഷവിമർശത്തിന് ഇടയാക്കിയിരുന്നു.
ദേശീയ വനിതാ കമീഷൻ അംഗം കൂടിയായ നടി ഖുഷ്ബു, നടൻ ചിരഞ്ജീവി എന്നിവരെയും മൻസൂർ അലി ഖാൻ കേസിൽ ചേർത്തിരുന്നു. നഷ്ടപരിഹാരമായി ഒരു കോടി രൂപ വീതംനൽകണമെന്ന് ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തത്.
തന്നെ അപമാനിച്ചതിനെതിരെ തൃഷതന്നെയാണ് ആദ്യം രംഗത്തുവന്നത്. ഇനിയൊരിക്കലും കൂടെ അഭിനയിക്കില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ സ്വമേധയാ ഇടപെട്ട ദേശീയ വനിതാ കമീഷന്റെ നിർദേശപ്രകാരം പൊലീസ് കേസെടുത്തു. എന്നാൽ താൻ മാപ്പു നൽകിയതായി തൃഷ അറിയിച്ചതോടെ പൊലീസ് നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.