തിരുവനന്തപുരത്തെ എകെജി സെന്ററിന്
നേരെ എറിഞ്ഞത് സ്ഫോടകശേഷി കുറഞ്ഞ, പടക്കത്തിന് സമാനമായ വസ്തുവെന്ന് ഫൊറൻസിക് പരിശോധനയുടെ പ്രാഥമിക വിലയിരുത്തൽ. വലിയ നാശമുണ്ടാക്കാൻ ശേഷിയില്ലാത്ത, ഏറുപടക്കത്തിന് സമാനമായ വസ്തു എന്നാണ് ഫോറൻസിക് കണ്ടെത്തലിൽ പറയുന്നത്.
കല്ലും പേപ്പറും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്നും ബോംബിന് സമാനമായ രാസവസ്തുക്കളൊന്നും ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവസ്ഥലത്തുനിന്ന് രേഖരിച്ച അവശിഷ്ടങ്ങളിലുള്ളത് പൊട്ടാസ്യം ക്ലോറൈറ്റ്, അലൂമിനിയം പൗഡർ എന്നിവയാണ്. വീര്യംകുറഞ്ഞ നാടൻ പടക്കങ്ങളുണ്ടാക്കാനാണ് സാധാരണ ഈ രാസവസ്തുക്കൾ ഉപയോഗിക്കുന്നത്. വലിയ ശബ്ദമുണ്ടാകുമെങ്കിലും നാശനഷ്ടമുണ്ടാക്കില്ല.
എ.കെ ജി സെന്ററിലേക്ക് എറിഞ്ഞത് ബോംബ് ആണെന്ന സി.പി.എം. വാദങ്ങളെ തള്ളുന്നതാണ് ഫോറൻസിക് റിപ്പോർട്ട്.
അതേസമയം, ആക്രമണം നടന്ന് ആറുദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താൻ പോലീസിനായിട്ടില്ല.
അക്രമി എത്തിയതിന് സമാനമായ സ്കൂട്ടർ സംബന്ധിച്ച് വാഹന കമ്പനികളിൽ നിന്ന് വിവരം തേടിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. അക്രമിയുടേതിന് സമാന മോഡൽ സ്കൂട്ടർ കണ്ടെത്താനായിരുന്നു ശ്രമം. ഇതിനായി വാഹന കമ്പനികളിൽ നിന്ന് വിവരം ശേഖരിക്കുന്നുണ്ട്. എന്നാൽ സമാന മോഡലിലുള്ള രണ്ടായിരത്തോളം സ്കൂട്ടറുകൾ ഉണ്ടാകുമെന്നാണ് പൊലീസിന് മറുപടി ലഭിച്ചിരിക്കുന്നത്. ഇനി ഇതിൽനിന്ന് പ്രതിയുടെ വാഹനം ഏതെന്ന് കണ്ടെത്തുകയാണ് പോലീസിന് വെല്ലുവിളിയാണ്.
സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ പ്രതിയെ തിരിച്ചറിയാമെന്ന പ്രതീക്ഷയും പോലീസിന് നഷ്ടമായി.