പ്രവാചകനെ അധിക്ഷേപിച്ച ബിജെപി മുൻ വക്താവ് നുപുർ ശർമയെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന്റെ പേരിൽ ഉദയ്പുരിലെ തയ്യൽക്കാരൻ കനയ്യ ലാലിനെ കഴുത്തറുത്തു കൊന്ന കേസിൽ അഞ്ചു പേർ കൂടി പിടിയിലായെന്ന് രാജസ്ഥാൻ പൊലീസ് അറിയിച്ചു. ഇതിൽ മുഹമ്മദ് റിയാസ് അൻസാരി എന്നയാൾക്ക് പാക്കിസ്ഥാനിലെ ഭീകര സംഘങ്ങളുമായി ബന്ധമുണ്ടെന്നും ഇയാളുടെ പക്കൽ നിന്നും പാക്കിസ്ഥാനിൽ റജിസ്റ്റർ ചെയ്ത 10 ഫോണ് നമ്പറുകൾ കണ്ടെത്തിത്തിയതായും പൊലീസ് അറിയിച്ചു. റിയാസ് അൻസാരിക്ക് പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദവാത്–ഇ–ഇസ്ലാം എന്ന ഭീകരസംഘടനുമായി ബന്ധമുണ്ട്.
കൊലപാതകത്തിനു മുൻപ് പ്രതികൾ ഐഎസുമായി ബന്ധപ്പെട്ട വിഡിയോകൾ കണ്ടിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. മറ്റൊരു പ്രതി രണ്ടു തവണ നേപ്പാൾ സന്ദർശിച്ചിട്ടുണ്ടെന്നും അവിടെയുള്ള ചില ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു. ഇയാൾക്ക് ദുബായിലും ബന്ധങ്ങളുണ്ടെന്നാണ് സൂചന.
അതിനിടെ കനയ്യ ലാലിന്റെ കൊലപാതക കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയെന്നും സംഭവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ട കനയ്യ ലാലിന്റെ കുടുംബത്തിന് സർക്കാർ 32 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.