ജില്ലയുടെ പേരിനോട് അംബേദ്കര്‍ എന്ന് ചേര്ത്തതിനെത്തുടര്ന്ന് ആന്ധ്രാപ്രദേശിലെ ഒരു നഗരത്തില്‍ വന്‍ അക്രമസംഭവങ്ങള്‍. പുതുതായി രൂപീകരിച്ച കൊനസീമ ജില്ലയുടെ പേര് ബി.ആർ.അംബേദ്കർ കൊനസീമ എന്ന് പുനർനാമകരണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ആന്ധ്രാപ്രദേശിലെ അമലപുരം ടൗണിലാണ് പ്രതിഷേധം അരങ്ങേറിയത് . പ്രതിഷേധക്കാർ ഗതാഗത മന്ത്രി പി.വിശ്വരൂപിന്റെ വീടിന് തീയിട്ടു. മന്ത്രിയെയും കുടുംബത്തെയും പൊലീസ് സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. എംഎൽഎ പൊന്നാട സതീഷിന്റെ വീടിനും പ്രതിഷേധക്കാർ തീയിട്ടു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഏപ്രിൽ 4നാണ് കൊനസീമ ജില്ല രൂപീകരിച്ചത്. അംബേദ്കർ ജയന്തിയോട് അനുബന്ധിച്ചാണ് സംസ്ഥാന സർക്കാര്‍ ജില്ലയുടെ പേര് മാറ്റിയത്. കഴിഞ്ഞ ആഴ്ച, കൊനസീമ ജില്ലയുടെ പേര് ബി.ആർ.അംബേദ്കർ കൊനസീമ എന്ന് പുനർനാമകരണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു .
കൊനസീമ പരിരക്ഷണ സമിതിയും കൊനസീമ സാധന സമിതിയും മറ്റു സംഘടനകളുമാണ് പ്രതിഷേധിച്ചത്. ഗതാഗത മന്ത്രിയുടെ വീട്ടിലെത്തി അദ്ദേഹത്തെ നേരിട്ടുകണ്ട് കാര്യങ്ങൾ പറയാനാണ് പ്രതിഷേധക്കാർ എത്തിയത്. എന്നാൽ അദ്ദേഹത്തെ കാണാൻ സാധിച്ചില്ല. ഇതേത്തുടർന്ന് അക്രമാസക്തരായ പ്രതിഷേധക്കാർ വീടിനു തീയിടുകയായിരുന്നു. വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന ചില വാഹനങ്ങൾക്കും കേടുപാടുകൾ വരുത്തിയിട്ടുണ്ട്.