നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ പരാതി അനവസരത്തിലാണോ എന്ന് സംശയിച്ച ഇടതു മുന്നണി കണ്‍വീനറെ പിന്തുണച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു മുൻപു വന്നത് സംശയകരമാണെന്നു കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.. അതിജീവിതയ്ക്കൊപ്പം അന്നു മുതൽ ഇന്നു വരെ നിൽക്കുന്നതാണ് ഇടതു സർക്കാർ. പ്രോസിക്യൂഷൻ അതിന് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അതിജീവിതയ്ക്കു നീതി കിട്ടുന്നതിനായി നിശ്ചയദാർഢ്യത്തോടെ ഇടപെട്ട സർക്കാരാണ് ഇത്. അതിൽ വളരെ പ്രമുഖനായ വ്യക്തി ഉൾപ്പെടെ അറസ്റ്റിലായി. യുഡിഎഫ് ഭരണമായിരുന്നെങ്കിൽ അങ്ങനെ ഒരാളെ അറസ്റ്റു ചെയ്യുമായിരുന്നോ-കോടിയേരി ചോദിച്ചു. എറണാകുളത്ത് പ്രതിയുമായി ബന്ധമുള്ളത് ആർക്കാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. സംസ്ഥാന ചലച്ചിത്രോത്സവത്തിൽ അതിജീവിതയെ പങ്കെടുപ്പിച്ച് മുഖ്യാതിഥിയാക്കിയ സർക്കാരാണ് ഇത്. അവർക്കൊപ്പമാണ് സർക്കാരെന്നു വ്യക്തമാക്കിയിട്ടുള്ളതാണ്. അഭിഭാഷകരെ ചോദ്യം ചെയ്യണോ വേണ്ടയോ എന്നെല്ലാം അന്വേഷണ സംഘമാണ് തീരുമാനിക്കുന്നത്. കേസിന്റെ വിചാരണ അന്തിമഘട്ടത്തിൽ എത്തി നിൽക്കെയാണ് അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് ഉയർന്നു വന്നത്.
ഇത് കേസിന്റെ ഗതി തന്നെ മാറ്റി മറിച്ചു . ആ കേസിൽ ഇപ്പോൾ അന്വേഷണം തുടരുകയാണ്. ഈ കേസിൽ സർക്കാർ പൂർണമായും പാർട്ടിയും അതിജീവിതയ്ക്കൊപ്പമാണ് എന്നു പരസ്യമായി പ്രഖ്യാപിക്കുന്നു. അതിജീവിതയ്ക്കു വേണ്ട എല്ലാ സംരക്ഷണവും സർക്കാരും പാർട്ടിയും നൽകും. ഇല്ലെന്ന തരത്തിലുള്ള ഒരു ആരോപണവും ഏൽക്കാൻ പോകുന്നില്ല-കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു