റോഡിലെ സംഘർഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു കോടതിയില്‍ കീഴടങ്ങി. പട്യാല സെഷന്‍സ് കോടതിയിലാണ് സിദ്ദു കീഴടങ്ങിയത്. സിദ്ദുവിനെ പട്യാല ജയിലിലേക്ക് മാറ്റും.
ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി കീഴടങ്ങാൻ കൂടുതൽ സമയം തേടി സിദ്ദു സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ആവശ്യം അടിയന്തിരമായി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ച സാഹചര്യത്തിലാണ് സിദ്ദു കീഴടങ്ങിയത്.
34 വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ സുപ്രീംകോടതി സിദ്ദുവിന് ഒരു വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 1988 ഡിംസബര്‍ 27ന് ഉച്ചയ്ക്ക് ആണ് സംഭവം. പട്യാലയില്‍ വാഹനം നടുറോഡില്‍ പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍നാം സിങ് എന്ന വ്യക്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് അടിപിടിയുണ്ടാവുകയും ചെയ്തു. പരുക്കേറ്റ ഗുര്‍നാം സിങ് ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തു. സിദ്ദു തലയ്ക്കടിച്ചു കൊലപ്പെടുത്തി എന്നായിരുന്നു കേസ്.
സിദ്ദുവിനെ പുറത്താക്കണമെന്ന് പഞ്ചാബ് കോണ്‍ഗ്രസില്‍ ഒരു വിഭാഗം ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.