ഗ്യാന്‍വാപി പള്ളി കേസ് വാരണാസി സിവില്‍ കോടതിയിൽ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റിക്കൊണ്ട് സുപ്രീം കോടതി ഉത്തരവ്. ജില്ലാ കോടതിയിലെ സീനിയര്‍ ജഡ്ജ് വാദം കേള്‍ക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.ഗ്യാന്‍വാപി പള്ളിയില്‍ വീഡിയോ സര്‍വേ നടത്തുന്നതിനെതിരേയുള്ള ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലത്ത് സുരക്ഷ ഉറപ്പാക്കുക, മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കുക തുടങ്ങിയ, സുപ്രീം കോടതി മെയ് 17-ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ്, ജില്ലാ കോടതി കേസ് പരിഗണിക്കുന്നത് വരെ തുടരും.
ഗ്യാന്‍വാപി പള്ളിയിലെ പുറം ഭിത്തികളിലെ ഹിന്ദു ദേവതകളുടെ പ്രതിമകൾക്ക് മുമ്പിൽ ദൈനംദിന പ്രാർത്ഥനയ്ക്ക് അനുമതി തേടി ഡൽഹിയിലെ അഞ്ച് സ്ത്രീകൾ 2021 ഏപ്രിൽ 18 നാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് പള്ളിക്കകത്തും വിഗ്രഹങ്ങളുണ്ടെന്ന വാദം ഉയര്‍ന്നത്. അത് കണ്ടെത്താനായാണ് വീഡിയോ സര്‍വ്വേ നടന്നത്. സർവേയിൽ കിണറില്‍ വിഗ്രഹം കണ്ടെത്തിയതായി അഭിഭാഷകന്‍ അവകാശപ്പെട്ടിരുന്നു.