ബ്രിക്‌സ് രാജ്യങ്ങളിൽ പെട്രോൾ, ഡീസൽ വില ഏറ്റവും കുറഞ്ഞ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പെട്രോൾ വില കുറഞ്ഞ പത്ത് രാജ്യങ്ങളെ നോക്കിയാൽ അതിൽ നാലാം സ്ഥാനത്തും ഡീസൽ വിലയിൽ അഞ്ചാം സ്ഥാനത്തുമാണ് ഇന്ത്യ എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധനനികുതി കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നതിനിടെയാണ് നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളമടക്കമുള്ള പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങൾ കേന്ദ്രം ആവശ്യപ്പെട്ടിട്ടും ഇന്ധനങ്ങളുടെ മൂല്യ വർദ്ധിത നികുതി കുറച്ചില്ലെന്നും മുഖ്യമന്ത്രിമാരുടെ കൊവിഡ് അവലോകന യോഗത്തിൽ മോദി ആരോപിച്ചു.
എന്നാൽ ഇതിനു മറുപടിയുമായി കേരള ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്ത് വന്നു. കഴിഞ്ഞ ആറ് വർഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ല . നികുതി കൂട്ടാത്ത അപൂർവ്വം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരന്തരമായി കേന്ദ്രസർക്കാർ നികുതി വർദ്ധിപ്പിക്കുകയാണ്. ഒരിക്കലും പിരിക്കാൻ പാടില്ലാത്ത നികുതിയാണ് കേരളത്തിൽ നിന്നും കേന്ദ്രസർക്കാർ ഈടാക്കുന്നത്. ന്യായമല്ലാത്ത രീതിയിൽ പിരിച്ചുകൊണ്ടിരിക്കുന്ന സർചാർജും സെസും കേന്ദ്രം അവസാനിപ്പിക്കണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രധാനമന്ത്രി പ്രചാരണം നടത്തരുതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.