കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ വിവാദത്തിലായ ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18’ ഹോട്ടലിന്റെ ഉടമ റോയ് ജെ. വയലാട്ടിനെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്തു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ‘നമ്പർ 18’ ഹോട്ടലിൽ വെച്ച് റോയ് ലൈംഗീകമായി ഉപദ്രവിച്ചു എന്നാണ് കോഴിക്കോട് സ്വദേശിനിയായ അമ്മയുടെയും മകളുടെയും പരാതി.റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചൻ, സൈജുവിന്റെ സുഹൃത്തും കോഴിക്കോടു സ്വദേശിനിയുമായ അഞ്ജലി വടക്കേപുരയ്ക്കൽ എന്നിവരെയും ഫോർട്ട് കൊച്ചി പോലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
പരാതി നൽകിയ പെൺകുട്ടിയുടെ വെളുപ്പെടുത്തലിൽ നിന്ന്, പെൺകുട്ടികളെ ലഹരിക്കടിമയാക്കി ദുരുപയോഗം ചെയ്യുന്ന റാക്കറ്റിന്റെ കഥയാണ് പുറത്ത് വരുന്നത്.
കോഴിക്കോട് മാർക്കറ്റിങ് കൺസൾട്ടൻസി നടത്തുന്ന അഞ്ജലി വടക്കേപുരയ്ക്കൽ, ഈ സ്ഥാപനത്തിന്റെ മറവിലാണ് പെൺകുട്ടികളെ വലയിൽ വീഴ്ത്തി കൊച്ചിയിൽ എത്തിക്കുന്നതെന്ന് ഇരയായ യുവതി പറയുന്നു.
തന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതികളെ ബിസിനസ് മീറ്റ് എന്ന പേരിൽ കൊച്ചിയിലെ ഹോട്ടലിൽ എത്തിച്ച് ലഹരി നൽകി ദുരുപയോഗം ചെയ്യുകയാണ് ഇവർ.നിരവധി പെൺകുട്ടികളെ ജോലിക്കെന്ന പേരിൽ കൂടെ നിർത്തി അഞ്ജലി ലഹരി നൽകി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് പരാതിക്കാരി വെളിപ്പെടുത്തി. 22 വയസ്സിനകത്ത് പ്രായമുള്ള പെൺകുട്ടികളാണ് ഇരകളിൽ അധികവും.
പരാതി നൽകിയ പെൺകുട്ടിയേയും മറ്റ് അഞ്ചിലേറെ പെൺകുട്ടികളെയും അന്ന് കൊച്ചിയിലേയ്ക്കു കൂട്ടിക്കൊണ്ടുവന്നെന്നാണ് പെൺകുട്ടി പറഞ്ഞത്. ആദ്യം കൊച്ചിയിലെ ആഡംബര ഹോട്ടലിൽ താമസിപ്പിക്കുകയും രാത്രി സൈജുവിന്റെ ആഡംബര കാറിൽ നമ്പർ 18 ഹോട്ടലിൽ കൊണ്ടു പോകുകയുമായിരുന്നു.
ഹോട്ടലിൽ എത്തിയപ്പോൾ മദ്യം കഴിക്കാൻ നിർബന്ധിച്ചു. പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ ബലമായി പിടിച്ചു മുകളിലേക്ക് കൊണ്ട് പോയി. മുകളിൽ വെച്ച് റോയ് ലൈംഗീകമായി ഉപദ്രവിക്കുകയായിരുന്നു. പ്രായപൂർത്തി ആകാത്ത പെൺകുട്ടികളും അവിടെ ഉണ്ടായിരുന്നു. ഇവരെയും റോയി ലൈംഗീകമായി ഉപദ്രവിച്ചു.
ഹോട്ടലിൽ നിന്ന് ഓടി രക്ഷപെടുകയായിരുന്നെന്നും പെൺകുട്ടി പറഞ്ഞു.
പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും, വിവരം പോലീസിൽ അറിയിച്ചാൽ ദൃശ്യങ്ങൾ പ്രചരിപ്പികുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയതായും ഇരയായ പെൺകുട്ടി പറഞ്ഞു.
ജോലി തേടുന്ന പെൺകുട്ടികളെ വലയിലാക്കി ദുരുപയോഗം ചെയ്യുന്ന വലിയ റാക്കറ്റ് ആണ് കൊച്ചിയിൽ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാണ്. 22 വയസ്സിനകത്ത് പ്രായമുള്ള പെൺകുട്ടികളും പ്രായപൂർത്തി ആകാത്ത പെൺകുട്ടികളുമാണ് ഇവരുടെ ചതിക്കുഴിയിൽ അകപ്പെടുന്നത് എന്നതും ആശങ്കാജനകമാണ്.
മിസ് സൗത്ത് ഇന്ത്യയും 2019 ലെ മിസ് കേരളയുമായ അൻസി കബീറും 2019 ലെ മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും അപകടത്തിൽ മരിച്ച സംഭവത്തിന് ഏഴു ദിവസം മുമ്പാണ് തങ്ങളെ കൊച്ചിയിലേയ്ക്കു കൊണ്ടുവന്ന് ദുരുപയോഗം ചെയ്തതെന്ന് യുവതി പറഞ്ഞു.
മോഡളുകളുടെ അപകട മരണത്തിൽ പ്രതിയാണ് റോയിയും സൈജുവും.
നവംബർ ഒന്നിന് രാത്രിയാണ് നമ്പർ 18 ഹോട്ടലിൽ നിന്നും പാർട്ടി കഴിഞ്ഞ് മടങ്ങവെ പാലാരിവട്ടം ബൈപാസിൽ മീഡിയനിലേക്ക് കാർ ഇടിച്ചു കയറി മോഡലുകൾ മരിച്ചത്.കേസിൽ പ്രതിയായ സൈജു ഇവരെ പിന്തുടരുന്നത്തിനിടെയാണ് അപകടം സംഭവിച്ചതെന്ന് പോലീസ് കണ്ടെത്തി.ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ റോയി നശിപ്പിക്കുകയായിരുന്നു.
പോക്സോ കേസും മോഡളുകളുടെ അപകട മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുകയാണ്.