കര്‍ണാടകത്തിലെ കോളേജുകളില്‍ മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് തടഞ്ഞ സംഭവത്തില്‍ വിദേശ രാജ്യങ്ങളിലെ ഏജന്‍സികളും വ്യക്തികളും ഇടപെട്ട് അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്‌താവിച്ചു. വസ്ത്രധാരണം സംബന്ധിച്ച വിഷയം ജുഡീഷ്യൽ പരിശോധനയിലാണെന്നും ഭരണഘടനാ ചട്ടക്കൂടിലൂടെയും സംവിധാനത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.
കർണാടക സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വസ്ത്രധാരണം സംബന്ധിച്ച വിഷയം ബഹുമാനപ്പെട്ട കർണാടക ഹൈക്കോടതിയുടെ ജുഡീഷ്യൽ പരിശോധനയിലാണ്. നമ്മുടെ ഭരണഘടനാ ചട്ടക്കൂടുകളും സംവിധാനങ്ങളും അതുപോലെ നമ്മുടെ ജനാധിപത്യ ധർമ്മവും രാഷ്ട്രീയവും പ്രശ്നങ്ങൾ പരിഗണിക്കുകയും പരിഹരിക്കപ്പെടുകയും ചെയ്യുന്ന സന്ദർഭമാണ്. ഇന്ത്യയെ അടുത്തറിയുന്നവർക്ക് ഈ യാഥാർത്ഥ്യങ്ങളെക്കുറിച്ച് ശരിയായ മതിപ്പ് ഉണ്ടായിരിക്കും. ഞങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങളിൽ അഭിപ്രായങ്ങൾ സ്വാഗതം ചെയ്യുന്നില്ല–ട്വീറ്റിൽ പറയുന്നു.
കർണാടകയിലെ ഹിജാബ് നിരോധനം മത സ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന് അമേരിക്കയിലെ ‘ലാർജ് ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം’ അമ്പാസഡർ റഷാദ് ഹുസൈൻ ഇന്നലെ പ്രതികരിച്ചിരുന്നു. മറ്റ് പല വിദേശ രാജ്യങ്ങളിൽ നിന്നും വിവിധ സംഘടനകളും വ്യക്തികളും കർണാടക ഹിജാബ് നിരോധനത്തിൽ സമൂഹ മാധ്യങ്ങൾ വഴി പ്രതികരിച്ചു. ഇതിന് മറുപടി എന്ന നിലയിലാണ് വിദേശ കാര്യ മന്ത്രാലയത്തിന്റെ ഇന്നത്തെ പ്രതികരണം.