ദ്വീപസമൂഹ രാജ്യമായ ഇന്തോനേഷ്യയുടെ തലസ്ഥാനത്തിന്റെ പേര് ലോകത്തിന് മനപാഠമാണെങ്കിലും ഇനിയത് മാറ്റേണ്ടിവരും. ജക്കാര്‍ത്ത മലിനീകരണത്തിലും അതിവേഗം നശിച്ചും കടലില്‍ മുങ്ങിയും കൊണ്ടിരിക്കയാണ്. പുതിയ തലസ്ഥാനത്തിനായുള്ള തേടല്‍ 2019-ല്‍ തന്നെ രാജ്യം തുടങ്ങി. ഇപ്പോള്‍ പുതിയ തലസ്ഥാനം കണ്ടെത്തിയിരിക്കയാണ്.
നുസന്തറ എന്നാണ് പുതിയ തലസ്ഥാനത്തിന് പേര് നല്‍കിയിരിക്കുന്നത്. ദ്വീപസമൂഹം എന്നാണ് ജാവാനീസ് ഭാഷയില്‍ ഈ പേരിന്റെ അര്‍ഥം. ബോർണിയോ ദ്വീപിലെ ഇന്തോനേഷ്യൻ പ്രവിശ്യയായ കിഴക്കൻ കലിമന്തനിലാണ് പുതിയ തലസ്ഥാനം പണിയുന്നത്.
കാടുകൾക്കും ചിമ്പാൻസി വർഗമായ ഒറംഗുട്ടാൻ ജനസംഖ്യയ്ക്കും പേരുകേട്ട, ധാതു സമ്പന്നമായ കിഴക്കൻ കലിമന്തനിൽ ഏറ്റവും പുതിയ സെൻസസ് പ്രകാരം 3.7 ദശലക്ഷം ആളുകൾ മാത്രമേ ജീവിക്കുന്നുള്ളൂ.
യഥാര്‍ഥത്തില്‍ ജാവയിലെ ഒരു ചതുപ്പു നിലത്തിലാണ് ജക്കാര്‍ത്ത എന്ന തലസ്ഥാനം നിലനില്‍ക്കുന്നത്. എന്നാല്‍ മലീനീകരണവും അമിതമായ ഭൂഗര്‍ഭജല ഉപയോഗവും ഈ സ്ഥലത്തെ കടലിലേക്ക് ആഴ്ത്തിക്കൊണ്ടിരിക്കയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തിലെ വായു മലിനീകരണവും ഗതാഗതക്കുരുക്കും കുപ്രസിദ്ധമാണ്.
യോഗങ്ങളിൽ കൃത്യസമയത്ത് എത്താൻ സർക്കാർ മന്ത്രിമാർക്ക് പോലീസ് വാഹനങ്ങളുടെ അകമ്പടി ആവശ്യമാണ്.പുതിയ നഗരത്തിന്റെ പേര് പ്രഖ്യാപിച്ചതും സോഷ്യൽ മീഡിയയിൽ പല വിധ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
പുതിയ നഗരത്തിന്റെ നിർമ്മാണം ഈന്തപ്പനത്തോട്ടങ്ങളുടെ വ്യാപനത്തിനിടയാക്കും എന്നും വൈവിധ്യമാർന്ന വന്യജീവികളാലും സമൃദ്ധമായ മഴക്കാടുകളാലും സമ്പന്നമായ ഈ പ്രദേശം നശിക്കുമെന്നും അഭിപ്രായം ഉയരുന്നുണ്ട്. ബോർണിയോയിലെ തദ്ദേശീയരായ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പുകളും പദ്ധതിക്കെതിരെ രംഗത്തെത്തി. അവരുടെ പരിസ്ഥിതിക്കും സംസ്കാരത്തിനും അപകടകരമാകുമെന്ന ആശങ്കയാണ് ഇവിടുത്തെ തനതു വംശജർ പ്രകടിപ്പിക്കുന്നത്.