ഒരിടവേളയ്ക്കു ശേഷം സിനിമയിലെ കള്ളപ്പണമൊഴുക്കും അതിന്റെ കണ്ണികളും വീണ്ടും ചര്‍ച്ചയാകുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ഹിറ്റ് ചിത്രത്തിന്റെ അപൂര്‍വ്വമായ കളക്ഷന്‍ നിര്‍മ്മാതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തിലേക്ക് നയിക്കുകയും കേസാവുകയും ചെയ്തതോടെയാണ് സിനിമയിലെ കള്ളപ്പണം വീണ്ടും വിഷയമായത്.
മഞ്ഞുമ്മൽ ബോയ്സിന്റെ കളക്‌ഷൻ റെക്കാഡുകൾക്ക് പിന്നിൽ കള്ളപ്പണം വെളുപ്പിക്കലുമുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. തമിഴ്നാട്ടിൽ നിന്ന് വന്ന തുകയുടെ ഒരുഭാഗം കള്ളപ്പണമാണെന്നാണ് ഇ.ഡിക്ക് ലഭിച്ച വിവരം. തിയറ്ററുകൾ ഹൗസ്ഫുൾ ആണെന്നു വരുത്തിത്തീർത്ത്, വ്യാജടിക്കറ്റ് വരുമാനം കള്ളപ്പണമായി എത്തിച്ചുവെന്നാണ് പരാതി. തമിഴ്നാട്ടിലെ ഒരു സാമ്പത്തികത്തട്ടിപ്പുകേസ് പ്രതിയാണ് ഇതിനുപിന്നിലെന്ന് ആരോപണമുണ്ട്. കള്ളപ്പണം പറവ ഫിലിംസിന്റെ അടുത്ത നിർമ്മാണസംരംഭങ്ങൾക്ക് വിനിയോഗിക്കാനാണ് ലക്ഷ്യമിട്ടിരുന്നതത്രേ. അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി കഴിഞ്ഞദിവസം പറവയുടെ കൊച്ചി ഓഫീസിൽ റെയ്ഡ് നടത്തി. ഷോൺ ആന്റണിയിൽ നിന്ന് രണ്ടുതവണ മൊഴിയെടുക്കുകയും ചെയ്തു. സൗബിനെ അടുത്തദിവസം ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ നീക്കം. ഇതിനായി നോട്ടീസ് നൽകിയിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സ് വഞ്ചനാകേസിന്റെ പശ്ചാത്തലത്തിൽ സമാനമായ പല ആക്ഷേപങ്ങളും സിനിമാ രംഗത്ത് അവിടവിടെയായി ഉയരുന്നുണ്ട്. ഇ.ഡിയടക്കം പല ഏജൻസികളും ഇവരുടെ പിന്നാലെയുണ്ട്.
![](https://thepoliticaleditor.com/wp-content/uploads/2024/05/manjummal-boys.jpg)
പറവ ഫിലിംസിന്റെ ബാനറിൽ നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മിച്ചത്. ഇവരുടെ കൂട്ടായ്മയിലേക്ക് 7 കോടി രൂപയുടെ നിക്ഷേപവുമായി അരൂർ സ്വദേശി സിറാജ് വലിയതുറയും ചേർന്നു. അതായത്, സിനിമയുടെ മുടക്കുമുതലിന്റെ മൂന്നിലൊന്നും സിറാജാണ് നൽകിയതെന്നർത്ഥം. കളക്‌ഷന് അനുസരിച്ച് ലാഭവിഹിതം നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഒന്നുമുണ്ടായില്ല. സിറാജിന്റെ പരാതി ആദ്യമെത്തിയപ്പോൾ, സിനിമയുടെ വിജയം മുതലെടുക്കാനുള്ള നീക്കമാണെന്ന് വിമർശിക്കപ്പെട്ടു. എന്നാൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ എറണാകുളം സബ്കോടതി, ഷോൺ ആന്റണിയുടെ അക്കൗണ്ട് മരവിപ്പിച്ചു. മരട് പൊലീസിനോട് അന്വേഷണത്തിനും നിർദ്ദേശിച്ചു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ പൊലിസ് നൽകിയ റിപ്പോർട്ട് ഗുരുതര ആരോപണങ്ങളടങ്ങിയതായിരുന്നു. പണം മുടക്കിയ സിറാജിനെ സൗബിൻ അടക്കമുള്ളവർ പല വാക്കുകളും നൽകി ബോധപൂർവം വഞ്ചിക്കുകയായിരുന്നുവെന്ന സൂചനയാണ് പൊലീസ് റിപ്പോർട്ടിലുള്ളത്.
![thepoliticaleditor](https://thepoliticaleditor.com/wp-content/uploads/2024/02/politics.jpg)