വാരാണസി ഗ്യാൻവാപി പള്ളിയിൽ പൂജ നടത്താൻ അനുമതി നൽകിയ വാരാണസി കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. മസ്ജിദിലെ തെക്കൻ നിലവറയ്ക്കുള്ളിൽ നടന്നുകൊണ്ടിരിക്കുന്ന പൂജയ്ക്ക് ഇടക്കാല സ്റ്റേ നൽകണമെന്ന് ആവശ്യപ്പെട്ട് അഞ്ജുമാൻ ഇൻ്റസാമിയ മസാജിദ് (എഐഎം) ആണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. അവർക്ക് കനത്ത തിരിച്ചടിയായി മാറി ഹൈക്കോടതിയുടെ നിലപാട്.
വാരണാസി ജില്ലാ കോടതി ഉത്തരവ് അനുസരിച്ചാണ് നിലവറയ്ക്കുള്ളിലെ പൂജ ജനുവരി 31 ന് ആരംഭിച്ചത്.
വാരാണസി ജില്ലാ കോടതിയുടെ 2024 ജനുവരി 31ലെ ഉത്തരവിനെതിരെ എഐഎമ്മിൻ്റെ ഹർജി പരിഗണിച്ച ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിൻ്റെ ബെഞ്ച് 2024 ജനുവരി 17ലെ ജില്ലാ കോടതിയുടെ ഉത്തരവിനെ എഐഎം ചോദ്യം ചെയ്തിട്ടില്ലെന്ന് പറഞ്ഞു. പൂജ നടത്താന്‍ ഒരാഴ്ചയ്ക്കകം ക്രമീകരണം ചെയ്യാന്‍ കോടതി ഉത്തരവിട്ടപ്പോള്‍ ഉത്തരവ് വന്ന ദിവസം രാത്രി തന്നെ ജില്ലാ ഭരണകൂടം അതിവേഗത്തില്‍ പൂജയ്ക്ക് ക്രമീകരണം ചെയ്തു കൊടുത്തത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഹര്‍ജിയില്‍ മസ്ജിദ് കമ്മിറ്റി വാദിച്ചു. എന്നാല്‍ പൂജ തുടങ്ങിയത് സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.
നിലവറയുടെ റിസീവറായി ജില്ലാ മജിസ്‌ട്രേറ്റിനെ നിയമിക്കുന്നതിൽ എഐഎമ്മിന് എതിർപ്പില്ലായിരുന്നുവെന്ന് ജസ്റ്റിസ് അഗർവാൾ നിരീക്ഷിച്ചു.
വാരാണസി ജില്ലാ കോടതിയുടെ 2024 ജനുവരി 17-ലെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ ഭേദഗതി വരുത്താനും പുതിയത് ഫയൽ ചെയ്യാനും ഹൈക്കോടതി ബെഞ്ച് എഐഎമ്മിനോട് ആവശ്യപ്പെട്ടു.
ഭേദഗതി വരുത്തിയ ഹർജി പരിഗണിക്കാൻ കോടതി ഫെബ്രുവരി 6 വരെ എഐഎമ്മിന് സമയം അനുവദിച്ചു. പ്രദേശത്ത് ക്രമസമാധാന നില നിലനിർത്താൻ യുപി അഡ്വക്കേറ്റ് ജനറലിനോട് ഹൈക്കോടതി നിർദ്ദേശിച്ചു.