പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എന്‍.കെ പ്രേമചന്ദ്രന്‍. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ നടപ്പിലാകുമെന്ന് കൃത്യമായ ഉറപ്പ് തനിക്കുണ്ടെന്നും ഓരോ മാസവും പി.എം ഓഫീസ് ഇക്കാര്യം അവലോകനം ചെയ്യുന്നുണ്ടെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
പ്രധാനമന്ത്രി നല്‍കിയ ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ട എട്ട് എം.പി.മാരില്‍ ഒരാളായ പ്രേമചന്ദ്രന്‍ സംഘപരിവാറിന് പരോക്ഷമായി കുഴലൂത്തു നടത്തുകയാണെന്ന് കേരളത്തിലെ ഇടതുപക്ഷകക്ഷികള്‍ രൂക്ഷ വിമര്‍ശനം നടത്തുന്നതിനിടെയാണ് മോദിയെ പുകഴ്ത്തുന്ന പ്രേമചന്ദ്രന്റെ വാക്കുകള്‍ എന്നത് ശ്രദ്ധേയമാണ്. പ്രേമചന്ദ്രനോടൊപ്പം വിരുന്നില്‍ പങ്കെടുത്ത ഒരു ബി.എസ്.പി. എം.പി കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത് എന്നതും രാഷ്ട്രീയ വൃത്തങ്ങളിലെ വലിയ ചര്‍ച്ചയാണ്.
ഉത്തർപ്രദേശിലെ അംബേദ്കർ നഗർ പാർലമെൻ്റ് സീറ്റിനെ പ്രതിനിധീകരിക്കുന്ന റിതേഷ് പാണ്ഡെ ആണ് മോദിയുമായി ഉച്ചഭക്ഷണം കഴിച്ചതിനു ശേഷം കഴിഞ്ഞ ദിവസം സ്വന്തം പാര്‍ടിയായ ബിഎസ്പി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഇദ്ദേഹത്തിന്റെ പിതാവ് രാകേഷ് പാണ്ഡെ ഇപ്പോഴും ഉത്തർപ്രദേശ് നിയമസഭയിലെ സമാജ്‌വാദി പാർട്ടി എംഎൽഎയാണ്.
വികസിത ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഈ ലക്ഷ്യത്തിനായി പ്രവർത്തിക്കാനാണ് ബിജെപിയിൽ ചേർന്നതെന്ന് ബിജെപിയിൽ ചേർന്നതിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് പാണ്ഡെ പറഞ്ഞു.
ഇതേ തരത്തിലുള്ള പുകഴ്ത്തലാണ് എന്‍.കെ.പ്രേമചന്ദ്രനും നടത്തുന്നത് എന്നാണ് സിപിഎം ആരോപിക്കുന്നത്.
സിപിഎമ്മിന്റെ സ്ഥാനാര്‍ഥി മല്‍സരിക്കുന്ന കൊല്ലം മണ്ഡലത്തില്‍ വീണ്ടും മല്‍സരിക്കാനൊരുങ്ങുന്ന പ്രേമചന്ദ്രന്റെ സംഘിബന്ധത്തെപ്പറ്റി സിപിഎം ഉയര്‍ത്തുന്ന വിമര്‍ശനത്തിന് അടിവരയിടുന്നതാണ് ഈ തിരഞ്ഞെടുപ്പുകാലത്ത് അദ്ദേഹം പരസ്യമായി നടത്തിയിരിക്കുന്ന മോദി പ്രശംസ. രാഷ്ട്രീയമായി യു.ഡി.എഫിനെ ഉത്തരം പറയാന്‍ പ്രേരിപ്പിക്കുന്ന വിഷയം കൂടിയായി മാറുകയാണ് ഇത്.
കൊല്ലത്ത് കുണ്ടറ പള്ളിമുക്ക് റെയില്‍വേ ഓവര്‍ബ്രിഡ്ജിന്റെ ഉദ്ഘാടന വേദിയിലാണ് പ്രധാനമന്ത്രിയെ പ്രശംസിച്ച് പ്രേമചന്ദ്രന്‍ സംസാരിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് നരേന്ദ്ര മോദി കുണ്ടറയിലെ പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെ ഇതിന് ശേഷം വിമര്‍ശിക്കാനും എംപി മറന്നില്ല. മൂന്നാം തവണയും അധികാരത്തില്‍ വരുമെന്ന അഹങ്കാരം കേന്ദ്ര സര്‍ക്കാരിനുണ്ടെന്നും എന്നാല്‍ കേന്ദ്രത്തില്‍ മോദി മാറി മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ ദേശീയ മാദ്ധ്യമങ്ങളുടെ പിന്തുണയുണ്ട്, മതപരമായ ധ്രുവീകരണം ഉപയോഗിച്ച് അധികാരത്തിലെത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.