Categories
kerala

മാത്യു കുഴല്‍നാടന്റെ വാദങ്ങള്‍ പൊളിച്ചടുക്കി വ്യവസായമന്ത്രി…

തോട്ടപ്പള്ളിയിലെ മണല്‍ പുറത്താര്‍ക്കും വില്‍ക്കുന്നേയില്ല

Spread the love

തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്നും എടുത്തു മാറ്റുന്ന മണല്‍ വിവാദ വ്യവസായിയുടെ കമ്പനിയായ സി.എം.ആര്‍.എല്ലിനെന്നല്ല പുറത്തുള്ള ഏജന്‍സികള്‍ക്കൊന്നും വില്‍ക്കുന്നില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സും കേരള മിനറല്‍സ് ആന്റ് മെറ്റല്‍സും ചേര്‍ന്നാണ് എടുക്കുന്നതെന്നും വ്യവസായ വകുപ്പു മന്ത്രി പി.രാജീവ്. മാത്യു കുഴല്‍നാടന്റെ ആരോപണത്തെ പൊളിച്ചുകളയുന്ന വിശദീകരണമാണ് പി.രാജീവ് സമൂഹമാധ്യമം വഴി നല്‍കിയിരിക്കുന്നത്.

തോട്ടപ്പള്ളി മണല്‍ 50 ശതമാനം ഐ.ആര്‍.ഇ-യും ബാക്കി 50 ശതമാനം കെ.എം.എം.എല്‍-ഉം ആണ് എടുക്കുന്നത്. തോട്ടപ്പള്ളി മണലില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഇല്‍മനൈറ്റ് കെ.എം.എം.എല്ലിനു മാത്രമേ കൈമാറാവൂ എന്ന വ്യവസ്ഥ ചെയ്യുന്ന ധാരണാപത്രവും ഒപ്പിട്ടിട്ടുണ്ടെന്നും രാജീവ് പറഞ്ഞു. ഇതിന്റെ കോപ്പിയും രാജീവ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ധാരണാ പത്രം ഉള്ളപ്പോള്‍ തോട്ടപ്പള്ളി മണലില്‍ നിന്നും പ്രോസസ് ചെയ്യുന്ന ഇല്‍മനൈറ്റ് എങ്ങിനെ പുറത്തു കൊടുക്കാനാവും എന്ന് രാജീവ് ചോദിക്കുന്നു.

thepoliticaleditor

സംവാദത്തിന് വിളിക്കും മുമ്പ് നേരത്തെ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ മിസ്റ്റര്‍ മാത്യു കുഴല്‍നാടന്‍…എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ അക്കമിട്ട് നിരത്തിയ വിശദീകരണമാണ് രാജീവ് നല്‍കിയിരിക്കുന്നത്. തോട്ടപ്പള്ളി മണല്‍ കരിമണല്‍കര്‍ത്തായ്ക്ക് നല്‍കിയെന്നും അതിന് മുഖ്യമന്ത്രി ഇടപെട്ടുവെന്നും ആരോപിച്ച കുഴല്‍നാടന്‍ സംവാദത്തിനായി രാജീവിനെയും എം.ബി.രാജേഷിനെയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിനാണ് രാജീവ് ഇന്ന് വൈകീട്ട് മറുപടി പറഞ്ഞിരിക്കുന്നത്.

രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സംവാദത്തിന് വിളിക്കുന്നതിന് മുമ്പ് നേരത്തെ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകൂ മിസ്റ്റർ മാത്യു കുഴൽനാടൻ
1) വിവാദമായ കമ്പനിക്ക് കേരളത്തിലെ സർക്കാർ നൽകിയ ഏറ്റവും വലിയ സഹായം മൈനിങ്ങ് ലീസാണ്. 2002ൽ ശ്രീ എ കെ ആൻ്റണി മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തിൽ തുടങ്ങിയ നടപടിക്രമങ്ങളുടെ അവസാനഘട്ടമായി 15/09/2004 ൽ മൈനിങ്ങ് ലീസ് നൽകിയത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. കുഴൽനാടൻ്റെ വാദം അനുസരിച്ചാണെങ്കിൽ ഈ വലിയ സഹായത്തിന് ആരാണ് ഉത്തരവാദി.അന്ന് കുഴൽനാടൻ പൊട്ടിച്ച വെടിയിലെ ഉണ്ട കൊള്ളേണ്ട യുഡി എഫ് നേതാക്കളിൽ ജീവിച്ചിരിക്കുന്നവരാരും പ്രതികരിക്കാത്തത് എന്തുകൊണ്ട്? ഇന്നും കുഴൽനാടൻ ഒന്നും പറഞ്ഞില്ല.
2) മുഖ്യമന്ത്രി യോഗം വിളിച്ചതിന് ഒറ്റ വാചക വിശദീകരണമാണ് നൽകിയതെന്ന അസംബന്ധം പറയുമ്പോൾ ഞാൻ നടത്തിയ പത്രസമ്മേളനത്തിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകരെങ്കിലും ഉള്ളിലെങ്കിലും പരിഹാസത്തോടെ ചിരിച്ചിട്ടുണ്ടാകും. പൊതുവായ കാര്യങ്ങൾക്കാണ് യോഗം വിളിച്ചതെന്ന് വ്യക്തമാക്കി, യോഗമെടുത്ത തീരുമാനങ്ങൾ പത്രസമ്മേളനത്തിൽ വായിച്ചതിനുശേഷം ആവശ്യമെങ്കിൽ നോക്കികൊള്ളാൻ മാധ്യമപ്രവർത്തകരോട് പറയുകയും ചെയ്തു. ആ യോഗത്തിലെ തീരുമാനങ്ങളിലെ അവസാനത്തേതാണ് സുപ്രീംകോടതി വിധി സംബന്ധിച്ച് അഡ്വേക്കറ്റ് ജനറലിനോട് നിയമോപദേശം തേടണമെന്നത്. കമ്പനിക്കെതിരായി അഡ്വേക്കറ്റ് ജനറൽ നിയമോപദേശവും നൽകി. ഇത്രയും ബുദ്ധിമുട്ടി, മാത്യു കുഴൽനാടൻ പറയുന്ന ‘സവിശേഷ അധികാരം’ ഉപയോഗിച്ച് യോഗം വിളിച്ച് ലീസ് നൽകേണ്ടതില്ലെന്ന് നിയമോപദേശം അഡ്വേക്കറ്റ് ജനറലിന്റെ കയ്യിൽനിന്നും വാങ്ങിയെടുത്ത് കമ്പനിയെ സഹായിച്ചുവെന്ന ആരോപണം അസംബന്ധമല്ലേയെന്ന ചോദ്യവും പത്രസമ്മേളനത്തിൽ ഉന്നയിച്ചിരുന്നു. മറുപടി കണ്ടില്ല.
3) തോട്ടപ്പള്ളിയിൽ സ്പില്‍വേയില്‍ നിന്നും കരിമണൽ എടുത്ത് സി എംആർഎല്ലിനു നൽകുന്നുവെന്ന ആരോപണത്തിന് നവകേരള സദസ്സിൽവെച്ച് മറുപടി നൽകിയതോടെ അത് ചീറ്റിപ്പോയ പടക്കമായിരുന്നു. തോട്ടപ്പള്ളിയിൽനിന്നും എടുക്കുന്ന മണലിൽ 50 ശതമാനം ഐആർഇയും 50 ശതമാനം കെ എം എം എല്ലും കൈകാര്യം ചെയ്യുന്നു. ഇതില്‍ നിന്നും ശരാശരി 15 ശതമാനം ഇൽമനൈറ്റാണ് ലഭിക്കുന്നത്. തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് ലഭിക്കുന്ന മണലില്‍ നിന്നും ഐആർഇ വേർതിരിച്ചെടുക്കുന്ന ഇൽമനൈറ്റ് പൂർണ്ണമായും കെഎംഎംഎല്ലിനു മാത്രമേ കൊടുക്കാവൂയെന്ന് വ്യവസ്ഥചെയ്യുന്ന എം.ഒ.യു പൊതുയോഗത്തിൽ പരാമർശിച്ചിരുന്നു. അതിന്റെ കോപ്പിയും കാണിച്ചു. (കോപ്പി പോസ്റ്റിനൊപ്പം കമൻ്റിൽ ചേർത്തിരിക്കുന്നു). അങ്ങനെയൊരു എം.ഒ.യു ഉള്ളപ്പോൾ എങ്ങനെ തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്നും ലഭിക്കുന്ന മണലില്‍ നിന്നും പ്രോസസ് ചെയ്യുന്ന ഇല്‍മനൈറ്റ് ഐ ആർഇ എങ്ങനെ പുറത്തുകൊടുക്കും? സ്വന്തം ആവശ്യത്തിനായി ഐ ആർഇയിൽ നിന്നും കൂടി ഇൽമനൈറ്റ് വാങ്ങുന്ന കെ എംഎം എൽ ആർക്കും ഇൽമനൈറ്റ് വിൽക്കുന്നില്ല. പലർക്കും വിപണിവിലയിൽ ഇൽമനൈറ്റ് വിൽക്കുന്ന ഐആർഇ കേന്ദ്ര പൊതുമേഖലാസ്ഥാപനവുമാണ്. ഇക്കാര്യം വ്യക്തമാക്കിയതിനുശേഷം അതിനോട് പ്രതികരിക്കാതെ പാർട്ട് 2 എന്ന് പേരിട്ട് ചീറ്റിയ പടക്കം വീണ്ടും കൊണ്ടുവന്നതിനോട് എന്ത് പ്രതികരിക്കാനാണ്?
4) ഇറിഗേഷൻ വകുപ്പിന്റെ കീഴിലായതുകൊണ്ട് മുഖ്യമന്ത്രിക്ക് അധികാരമില്ലാത്തതുകൊണ്ട് ദുരന്ത നിവാരണ അതോററ്റി ചെയർമാനെന്ന നിലയിലാണ് യോഗം വിളിച്ചതെന്ന് ഒരു എം എൽഎ പറയുമ്പോൾ മുഖ്യമന്ത്രിയുടെ ചുമതലകളെ സംബന്ധിച്ച് ആരെങ്കിലുമൊന്ന് പറഞ്ഞുകൊടുക്കേണ്ടേ? അല്ലെങ്കിൽ, 2012-ല്‍ തോട്ടപ്പള്ളിയിൽ സ്പില്‍വേയില്‍ നിന്നു തന്നെ ഐആർഇക്ക് മാത്രമായി മണൽ വാരാൻ, അപേക്ഷ കിട്ടി ഒരു മാസത്തിനുള്ളിൽ ഉമ്മൻചാണ്ടി എന്ന മുഖ്യമന്ത്രി അനുമതി നൽകിയതെങ്ങനെയെന്ന് അന്നത്തെ മന്ത്രിസഭ അംഗങ്ങളോടെങ്കിലും ചോദിക്കുന്നത് നന്നായിരിക്കും. ആ ഫയലും വിവരാവകാശത്തിൽ കിട്ടും.
5) കൈവശം വയ്ക്കാവുന്നതിന് അപ്പുറത്ത് ഭൂമി രജിസ്റ്റർ ചെയ്ത് നൽകിയ യുഡിഎഫിന്റെ എംഎൽഎ ഇപ്പോൾ ഇളവ് നൽകണമെന്ന അപേക്ഷ തള്ളിയ എൽഡി എഫിനെതിരെ അസംബന്ധവുമായി വന്നാൽ എന്ത് സംവാദം നടത്തണം? മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ലഭിക്കുന്ന നിവേദനങ്ങൾ ഓരോന്നും താഴോട്ട് അയക്കുന്നതും മറ്റും സാധാരണ രീതിയാണെന്ന കാര്യമെങ്കിലും അറിയാത്ത മട്ടിൽ ആവർത്തിക്കുന്നത് ബോംബാണെന്ന മട്ടിൽ ആത്മനിർവൃതികൊള്ളാം. നിയമാനുസൃതം രജിസ്റ്റർചെയ്ത ഏതു സ്ഥാപനത്തിൻറയും വ്യക്തിയുടേയും പരാതി ലഭിച്ചാൽ പരിശോധിച്ച് നിയമവും ചട്ടവും അനുസരിച്ച് നടപടി സ്വീകരിക്കുകയാണ് സർക്കാർ നയം.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick